മുംബൈ: രൂപയുടെ വിനിമയനിരക്ക് വീണ്ടും താണു. ഇന്നലെ ഡോളറിനു 15 പൈസ കയറി 65.64 രൂപയായി. തുടർച്ചയായ മൂന്നാമത്തെ ദിവസമാണു രൂപ താഴുന്നത്.
വ്യാപാരത്തിനിടയിൽ 65.69 രൂപ വരെ ഡോളർ കയറിയിരുന്നു. 13 മാസം മുന്പാണ് ഡോളർ അത്രയും ഉയർന്നത്.
ഇന്നലെ തുടക്കത്തിൽ ഡോളറിനു നാലു പൈസ കുറഞ്ഞതാണ്. ഉച്ചയ്ക്കുശേഷം ഡോളർ കൂടുതൽ കരുത്തു കാണിച്ചു.
ക്രൂഡ് ഓയിൽ വില ഉയർന്നുനിൽക്കുന്നതും അമേരിക്ക പലിശനിരക്ക് കൂട്ടുന്നതും രൂപയ്ക്കു ക്ഷീണം വരുത്തും. ക്രൂഡ് വില വാണിജ്യകമ്മി കൂട്ടും. അതു രൂപയ്ക്കു സമ്മർദമാകും. അമേരിക്ക പലിശ നിരക്കു കൂട്ടുന്പോൾ മൂലധനനിക്ഷേപം തിരിച്ചൊഴുകും. ഇതെല്ലാം ചേർന്നു സെപ്റ്റംബർ ആകുന്പോഴേക്ക് രൂപയുടെ വിനിമയനിരക്കു മൂന്നു ശതമാനം താഴ്ത്തുമെന്നു നിരീക്ഷകർ കരുതുന്നു. ഡോളർ വില 656 രൂപയ്ക്കും 67 രൂപയ്ക്കുമിടയിലാകുമെന്നാണു വിലയിരുത്തൽ.
ഇതിനിടെ, തുടർച്ചയായ ഒന്പതാം ദിവസവും ഓഹരിവിലകൾ കയറി. നല്ല കാലവർഷം കിട്ടുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമാണു പ്രചോദനമായത്. കാലവർഷം നന്നായാൽ ഗ്രാമങ്ങളിൽ വരുമാനവും വില്പനയും കൂടും.
കാർഷികമേഖലയ്ക്കു നേട്ടമുണ്ടാകുന്നതിന്റെ ചുവടുപിടിച്ചു മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓഹരിവില കുതിച്ചു. കന്പനിയുടെ മൊത്തം വിപണിമൂല്യം ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. ഇതോടെ രണ്ടാമത്തെ വിലപ്പെട്ട വാഹനനിർമാതാക്കളായി മഹീന്ദ്ര. ഒന്നാംസ്ഥാനത്ത് 2.76 ലക്ഷം കോടി വിപണിമൂല്യമുള്ള മാരുതി സുസുകിയാണ്.
രൂപ ഇടിവ് തുടരുന്നു
11:10 PM Apr 17, 2018 | Deepika.com