ഹേഗ്: സിറിയയിലെ ഈസ്റ്റേൺ ഗൂട്ടായിലെ ദൂമാ നഗരത്തിൽ പരിശോധന നടത്താൻ യുഎൻ രാസായുധ വിദഗ്ധരെ റഷ്യയും സിറിയയും അനുവദിക്കുന്നില്ലെന്ന് ആരോപണം.
ദൂമായിൽ പരിശോധകർക്ക് സുരക്ഷ ഉറപ്പാക്കാൻ ഈ ഘട്ടത്തിൽ സാധ്യമല്ലെന്നു പറഞ്ഞാണ് അനുമതി നിഷേധിക്കുന്നതെന്ന് നെതർലൻഡ്സിലെ ബ്രിട്ടീഷ് സ്ഥാനപതി പീറ്റർ വിൽസൺ പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
ഈ മാസം ഏഴിനു ദൂമായിൽ നടന്ന രാസായുധാക്രമണത്തിൽ 70 പേർക്കു ജീവഹാനി നേരിട്ടു. ഇതിനു പ്രതികാരമായി ശനിയാഴ്ച യുഎസും ബ്രിട്ടനും ഫ്രാൻസും സംയുക്തമായി സിറിയിലെ മൂന്നു കേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടത്തിയിരുന്നു.
രാസായുധ വാർത്ത കെട്ടിച്ചമച്ചതാണെന്നും യുഎൻ പരിശോധകർക്ക് പ്രവേശനാനുമതി നൽകുമെന്നും സിറിയൻ ഭരണകൂടത്തിനു സൈനിക സഹായം നൽകുന്ന റഷ്യ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് യുഎൻ പരിശോധകർ ഞായറാഴ്ച ജോലി തുടങ്ങേണ്ടതായിരുന്നു.
രാസായുധ വിദഗ്ധരുമായി ഡമാസ്കസിലെ ഹോട്ടലിൽ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയെങ്കിലും ദൂമായിൽ പരിശോധന നടത്തുന്ന കാര്യത്തിൽ തീരുമാനമായില്ല.
പരിശോധന സംഘത്തിന് എല്ലാ സൗകര്യവും ഒരുക്കുമെന്ന് സിറിയയും വസ്തുതാന്വേഷണ കമ്മീഷന്റെ പ്രവർത്തനം തടസപ്പെടുത്തില്ലെന്ന് റഷ്യയും വ്യക്തമാക്കി.
ഇതിനിടെ ദുമായിൽനിന്നു തെളിവു കിട്ടാതിരിക്കാൻ റഷ്യ തിരിമറി നടത്തുകയാണെന്ന് ആരോപണം ഉയർന്നു. റഷ്യ ദൂമായിൽ ഒരുതരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ലെന്ന് വിദേശമന്ത്രി സെർജി ലാവ്റോവ് മറുപടി നല്കി.
രാസായുധ പരിശോധകരെ പ്രവേശിപ്പിക്കാതെ സിറിയ
12:00 AM Apr 17, 2018 | Deepika.com