ഡമാസ്കസ്/ വാഷിംഗ്ടൺ: ബ്രിട്ടൻ, ഫ്രാൻസ് എന്നീ സഖ്യ രാജ്യങ്ങളുടെ സഹകരണത്തോടെ അമേരിക്ക സിറിയയിൽ കനത്ത വ്യോമാക്രമണം നടത്തി. നൂറിലേറെ ക്രൂസ് മിസൈലുകൾ തൊടുത്തു നിരവധി സൈനികതാവളങ്ങളും ഗവേഷണ കേന്ദ്രങ്ങളും തകർത്തു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഒരാഴ്ച മുന്പ് കിഴക്കൻ ഗൂതയിലെ ഡൂമയിൽ സിറിയൻ ഭരണകൂടം രാസായുധം പ്രയോഗിച്ചതിനുള്ള തിരിച്ചടിയായാണ് ഈ ആക്രമണം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതു തുറന്നുപറഞ്ഞു. ഇതൊരു മുന്നറിയിപ്പാണെന്നും സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് അതു മനസിലാക്കി പ്രവർത്തിച്ചാൽ ഇനി ആക്രമണമുണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു. സിറിയയിൽ കരയുദ്ധത്തിനോ നീണ്ടപോരാട്ടത്തിനോ അമേരിക്ക ആഗ്രഹിക്കുന്നില്ല. അവിടത്തെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരെ തുരുത്തുകയാണു ലക്ഷ്യം. അതുനേടിയാൽ യുഎസ് സേന സിറിയ വിടുമെന്നു ട്രംപ് അറിയിച്ചു.
സിറിയയിലെ ആക്രമണം പൂർണ വിജയമായെന്നും ദൗത്യം ലക്ഷ്യം സാധിച്ചെന്നും ഇതിലും മെച്ചമായി ഇതു നടത്താനാവില്ലെന്നും ട്രംപ് പിന്നീട് ട്വീറ്റ് ചെയ്തു. മിസൈൽ ആക്രമണത്തെ അപലപിച്ച റഷ്യ ഐക്യരാഷ്ട്ര രക്ഷാസമിതി ഉടനെ വിളിച്ചുകൂട്ടി വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു. യുഎസ് നടപടി സിറിയയിലെ സമാധാനശ്രമങ്ങൾക്കു തിരിച്ചടിയാണെന്നു റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. എന്നാൽ, തിരിച്ചടിക്കുമെന്നു പുടിൻ പറഞ്ഞില്ല. ചൈനയും ആക്രമണത്തെ കുറ്റപ്പെടുത്തി.
ശനിയാഴ്ച പുലർച്ചെ അമേരിക്കയും ബ്രിട്ടനും ഫ്രാൻസും ചേർന്നു നടത്തിയ ആക്രമണത്തെ ജർമനി പിന്തുണച്ചു. ഡമാസ്കസിനു സമീപം സൈനികാവശ്യത്തിനുള്ള രണ്ടു ഗവേഷണശാലകൾ, അഞ്ചു സൈനിക താവളങ്ങളും ഡിപ്പോകളും, ഹോംസ് നഗരത്തിനടുത്ത് ഒരു ഗവേഷണകേന്ദ്രം എന്നിവയാണു ലക്ഷ്യമിട്ടത്. റഷ്യവഴി മുന്നറിയിപ്പ് ലഭിച്ചതിനാൽ ഇവിടങ്ങളിൽനിന്നു സൈനികരെയും മറ്റു ജനങ്ങളെയും മൂന്നുദിവസം മുന്പേ ഒഴിപ്പിച്ചിരുന്നു.
നൂറിലേറെ മിസൈലുകൾ വന്നതിൽ 71 എണ്ണം വീഴ്ത്തിയതായി സിറിയ അവകാശപ്പെട്ടെന്നു റഷ്യൻ ടിവി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ പങ്കെടുത്ത യുദ്ധ വിമാനങ്ങൾ ഭദ്രമായി മടങ്ങിയെത്തി. മെഡിറ്ററേനിയൻ സമുദ്രത്തിലെയും പേർഷ്യൻ ഗൾഫിലെയും ചെങ്കടലിലെയും യുഎസ് വിമാനവാഹിനി കപ്പലുകൾ ജർമനിയിലെ നാറ്റോ താവളം എന്നിവയിൽ നിന്നാണു വിമാനങ്ങൾ പുറപ്പെട്ടത്. ബ്രിട്ടന്റെ ടൊർണാഡോ, ഫ്രാൻസിന്റെ റഫാൽ, അമേരിക്കയുടെ ബി-1 വിമാനങ്ങളിലും മെഡിറ്ററേനിയൻ, ചെങ്കടൽ എന്നിവിടങ്ങളിലെ യുദ്ധക്കപ്പലുകൾ എന്നിവയിലുംനിന്നുമാണു ടോമ ഹോക് മിസൈലുകൾ തൊടുത്തത്.
സിറിയയെ സഹായിക്കുന്ന ഇറാനും ആക്രമണത്തെ അപലപിച്ചു. സിറിയയിലെ കുർദ് സ്വാതന്ത്ര്യവാദികളെ ഇടയ്ക്കിടെ അതിർത്തികടന്ന് ആക്രമിക്കുന്ന തുർക്കി ആക്രമണത്തെ സ്വാ ഗതം ചെയ്തു. തുർക്കിയിലെ നാറ്റോ താവളത്തിൽ നിന്നായിരുന്നില്ല ആക്രമണം എന്നും തുർക്കി വെളിപ്പെടുത്തി.
സിറിയൻ വിമതസേനയിൽപെട്ടവരെ നശിപ്പിക്കാനാണു കഴിഞ്ഞ ശനിയാഴ്ച ഡൂമയിൽ രാസായുധം പ്രയോഗിച്ചത്. അതിൽ 70 ലേറെപ്പേർ കൊല്ലപ്പെട്ടു.
സിറിയയിൽ അമേരിക്കൻ നേതൃത്വത്തിൽ വ്യോമാക്രമണം
03:01 AM Apr 15, 2018 | Deepika.com