പരിമിതലക്ഷ്യത്തോടെയുള്ള ആക്രമണം. അതാണ് അമേരിക്ക ഇന്നലെ സിറിയയിൽ നടത്തിയത്. ഒരു വലിയ യുദ്ധത്തിനു തുടക്കമിടാനുള്ള ഉദ്ദേശ്യമൊന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഉണ്ടായിരുന്നില്ല.
അതുകൊണ്ടുതന്നെ റഷ്യയുടെയും ഇറാന്റെയും ആൾക്കാരോ സ്ഥാപനങ്ങളോ ഉള്ള സ്ഥലങ്ങൾ ഒഴിവാക്കിയായിരുന്നു മിസൈൽ അയച്ചത്. റഷ്യക്കു മുന്നറിയിപ്പും നല്കിയിരുന്നു. എവിടെ ആക്രമിക്കും എന്നു പറയാതെ മിസൈൽ കടന്നുപോകുന്ന വ്യോമ ഇടനാഴിയെപ്പറ്റിയും വിവരം മുൻപേ നൽകി.
വേഗം തീർക്കണം
ജോർജ് ബുഷിനെപ്പോലെ കരയുദ്ധമോ നീണ്ട യുദ്ധമോ ട്രംപിന്റെ അജൻഡയിലില്ല. ഏറ്റവും വേഗം യുഎസ് സേനാദൗത്യം തീർത്തു മടങ്ങണമെന്നാണ് ആഗ്രഹം. അതിനാൽ നിശ്ചിത ലക്ഷ്യം വച്ചുള്ള ആക്രമണമായിരുന്നു ഇന്നലത്തേത്.
രാസായുധപ്രയോഗത്തിൽ നിന്ന് അസദ് പിന്മാറുക എന്നതുതന്നെ മുഖ്യലക്ഷ്യം. തുടർ ആക്രമണങ്ങൾ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. അസദ് വീണ്ടും രാസായുധം പ്രയോഗിച്ചാൽ ഈ നിലപാടു മാറും.
അന്നത്തേതിലും വലുത്
കഴിഞ്ഞ വർഷം ഷൈരാത് വ്യോമതാവളത്തിൽ യുഎസ് നടത്തിയതിനേക്കാൾ വളരെ വലുതായിരുന്നു ഇന്നലത്തെ ആക്രമണം. അന്ന് 59 ടോമഹോക് മിസൈലുകളാണു യുഎസ് പ്രയോഗിച്ചത്. സിറിയൻ വ്യോമസേനയുടെ 20 വിമാനങ്ങൾ തകർത്തു. അവർക്കുള്ളതിന്റെ അഞ്ചിൽ ഒരു ഭാഗം വരും ഇത്.
ഇത്തവണ 110 ലേറെ മിസൈൽ അയച്ചു. വിമാനങ്ങളും പ്രയോഗിച്ചു. റഷ്യ നൽകിയ വ്യോമപ്രതിരോധ സംവിധാനം ഉണ്ടായിട്ടും സിറിയൻ സേനയ്ക്ക് ഒരു വിമാനത്തെയും ഉപദ്രവിക്കാനായില്ല. സിറിയ തൊടുത്ത മിസൈലുകൾ ലക്ഷ്യം കണ്ടില്ല.
ജനവാസമേഖല ഒഴിവാക്കി
ജനവാസ മേഖലകളിൽനിന്ന് അകലെയുള്ള സൈനിക ഗവേഷണ സ്ഥാപനങ്ങളും വ്യോമതാവളങ്ങളുമാണ് ആക്രമണത്തിൽ ലക്ഷ്യമിട്ടത്. ബോംബിംഗിൽനിന്നു രക്ഷപ്പെടാനുള്ള കൂറ്റൻ ബങ്കറിൽ ബോംബിട്ട് 400ലേറെ സാധാരണക്കാരെ കൊന്ന 1991-ലെ അൽ അമീറിയ (ഇറാക്ക്) അബദ്ധം ആവർത്തിക്കരുതെന്നു സഖ്യസേനകൾ ഉറപ്പിക്കുന്നു.
ബഷാറിനെ ലക്ഷ്യമിട്ടില്ല
ഇന്നലത്തെ ആക്രമണം സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിനെ ലക്ഷ്യമിട്ടായിരുന്നില്ല. അദ്ദേഹത്തെ നീക്കുക എന്ന ലക്ഷ്യം യുഎസ് പ്രായേണ ഉപേക്ഷിച്ച മട്ടാണ്. ഡമാസ്കസ് നഗരത്തിലെ ഒരു കുന്നിൻമുകളിൽ ആണു ബാഷറിന്റെ കൊട്ടാരം. അതിനടുത്തേക്കു പോലും മിസൈലുകൾ ലക്ഷ്യം വച്ചില്ല.
തിരിച്ചടി പേടിക്കാനില്ല
തിരിച്ചടിക്കും എന്ന റഷ്യൻ ഭീഷണി യുഎസ് ഇപ്പോൾ കാര്യമാക്കുന്നില്ല. പഴയ സോവ്യറ്റ് യൂണിയനല്ല ഇന്നത്തെ റഷ്യ. സോവ്യറ്റ് യൂണിയൻ അമേരിക്കയ്ക്കൊപ്പം പണം പ്രതിരോധത്തിനു മുടക്കിയിരുന്നു.
പക്ഷേ, റഷ്യക്ക് അതിന്റെ നാലിലൊന്നുപോലും സാധിക്കുന്നില്ല. അമേരിക്കൻ പ്രതിരോധ ബജറ്റ് 55,000 കോടി ഡോളർ ഉള്ളപ്പോൾ റഷ്യയുടേത് 7,000 കോടി ഡോളർ മാത്രം. അമേരിക്കയ്ക്ക് 20 വിമാനവാഹിനിക്കപ്പലുകൾ ഉള്ളപ്പോൾ റഷ്യക്ക് ഒന്നുമാത്രം.
വലിയ അണ്വായുധശേഖരം ഉണ്ടെന്നതു മാത്രമാണു റഷ്യക്ക് എടുത്തുപറയാനുള്ളത്. തിരിച്ചടിക്കാൻ സൈനികവഴിയേക്കാൾ സൈബർ വഴികളേ റഷ്യക്കു മുന്നിലുള്ളൂ.
പരിമിതലക്ഷ്യം മാത്രം; യുദ്ധഭീതി ഇല്ല
01:41 AM Apr 15, 2018 | Deepika.com