മൂന്നര ലക്ഷത്തിലേറെപ്പേർ മരിച്ചു. അനേക ലക്ഷം പേർ അഭയാർഥികളായി. ലക്ഷങ്ങൾ അഭയമില്ലാതെ വീടും കൂടും നഷ്ടപ്പെട്ട് സിറിയൻ മരുഭൂമിയിൽ അലയുന്നു.
അറബ് വസന്തത്തിന്റെ ഭാഗമായി 2011-ൽ തുടങ്ങിയ പ്രക്ഷോഭങ്ങളുടെ അനന്തരഫലം. 2000 മുതൽ പ്രസിഡന്റ് ബഷാർ അൽ അസദും അതിനു മുന്പ് 1970 മുതൽ പിതാവ് ഹഫീസ് അൽ അസദും നടത്തിവന്ന സ്വേച്ഛാധിപത്യ വാഴ്ചയ്ക്കെതിരേയായിരുന്നു പ്രക്ഷോഭം. മാർച്ചിൽ തുടങ്ങിയ പ്രക്ഷോഭം അസദ് അടിച്ചമർത്തി.
വിമതസേന
എന്നാൽ ജൂലൈയിൽ സൈന്യത്തിലെ ഒരു കേണൽ -റിയാദ് അൽ അസാദ് - അടക്കം പല ഓഫീസർമാർ കൂറുമാറി. ഫ്രീ സിറിയൻആർമി എന്ന വിമതസേനയ്ക്കു രൂപം നൽകി. ഹോംസ് നഗരമടക്കം കുറേ പ്രദേശം ഇവരുടെ വരുതിയിലാക്കി. പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ വിദേശ സഹായം കുറഞ്ഞു. വിമതസേന പലതായി. 2012 മാർച്ചിൽ ബാഷർ അൽ അസദിന്റെ സേനകൾ ഹോംസ് തിരിച്ചുപിടിച്ചു. ഹമാ പോലുള്ള നഗരങ്ങളിൽ ഭരണകൂടവിരുദ്ധ പ്രകടനങ്ങൾ നടന്നതും അടിച്ചമർത്തി.
വിമതർ തോറ്റു
ജൂലൈയിൽ തലസ്ഥാനമായ ഡമാസ്കസ് പിടിക്കാൻ വിമതർ ശ്രമിച്ചു പരാജിയപ്പെട്ടു. വിമതരുടെ ശക്തികേന്ദ്രങ്ങളിൽ ബോംബ് വർഷിച്ച് ആയിരങ്ങളെയാണു 2012-ലും 2013-ലും കൊന്നത്.
ഇറാൻ വരുന്നു
2013-ൽ ഇറാൻ ബാഷർ അൽ അസദിനു പിന്തുണ പ്രഖ്യാപിച്ചു. മഹാഭൂരിപക്ഷം വരുന്ന സുന്നി മുസ്ലിംകളെ ഭരിക്കുന്ന ന്യൂനപക്ഷ അലാവി സമുദായക്കാരനാണു ബാഷർ. സുന്നികൾക്കെതിരേയാണ് ഇറാൻ ഇദ്ദേഹത്തെ പിന്താങ്ങുന്നത്. ലബനനിൽ വിട്ടുനിന്ന് ഇറാൻ സഹായിക്കുന്ന, ഷിയാ പടയായ ഹിസ്ബുള്ള സിറിയയിൽ പ്രവേശിച്ചു വിമതരെ ആക്രമിച്ചു. ഇറാൻ മറ്റു സൈനിക സഹായവും ഭരണകൂടത്തിനു നല്കി.
രാസായുധങ്ങൾ
ഡമാസ്കസ് പ്രാന്തത്തിലെ വിമതമേഖലകളിൽ 2013 ഓഗസ്റ്റിൽ ഭരണകൂടം രാസായുധം പ്രയോഗിച്ച് 1400ലേറെപ്പേരെ കൊന്നെന്ന് അമേരിക്ക ആരോപിക്കുന്നു. 2013 സെപ്റ്റംബറിൽ അമേരിക്കയും ബാഷറിനെ തുണയ്ക്കുന്ന റഷ്യയും സിറിയയിലെ രാസായുധങ്ങൾ ഇല്ലായ്മ ചെയ്യാൻ ധാരണയുണ്ടാക്കുന്നു. പക്ഷേ രാസായുധ പ്രയോഗം തുടർന്നു.
ഐഎസ് വരുന്നു
2014 തുടങ്ങിയത് ഇസ്ലാമിക് സ്റ്റേറ്റി (ഐഎസ്)ന്റെ വരവോടെയാണ്. റാഖാ നഗരം പിടിച്ചുകൊണ്ട് അവരുടെ പടയോട്ടം തുടങ്ങി. സെപ്റ്റംബറിൽ അമേരിക്കൻ സഖ്യസേന ഐഎസ് താവളങ്ങൾക്കുനേരേ വ്യോമാക്രമണം തുടങ്ങി. തുർക്കിയിലും ഇറാക്കിലുംനിന്നുള്ള കുർദുകളും തദ്ദേശീയ കുർദുകളും ഈ തക്കത്തിനു കിഴക്കൻ സിറിയയിൽ സ്വാധീനം വളർത്തി. കുർദ് പ്രദേശം ഇപ്പോൾ ഒരു സ്വതന്ത്രരാജ്യം പോലെയാണ്.
റഷ്യൻ ഇടപെടൽ
2015 സെപ്റ്റംബറോടെ റഷ്യ അൽ അസദ് ഭരണകൂടത്തിനുവേണ്ടി വ്യോമാക്രമണം തുടങ്ങി. വിമതവിഭാഗങ്ങളോടു പൊരുതി ക്ഷീണിതരായിരുന്ന സിറിയൻ സേനയ്ക്ക് ഇതു സഹായമായി. 2016 ഡിസംബറോടെ രണ്ടാമത്തെ വലിയ നഗരമായ ആലപ്പോ വിമതരിൽനിന്നു പിടിച്ചെടുത്തു.
2017 ഏപ്രിലിൽ വിമതപട്ടണമായ ഖാൻ ഷൈഖുനിൽ സിറിയൻ സേന സരിൽ വിഷവാതകം വർഷിച്ചു. 80 പേർ ഇതിൽ മരിച്ചു. ഒരു വ്യോമതാവളം ബോംബിട്ടു തകർത്ത് അമേരിക്ക തിരിച്ചടിച്ചു. ഷയ്രാത് താവളത്തിലേക്കു ഡസൻകണക്കിനു ടോമഹോക് മിസൈലുകളാണു ട്രംപ് ഭരണകൂടം അയച്ചത്.
2018 ജനുവരിയിൽ കുർദുകളുടെ ഒരു സേനാവിഭാഗമായ വൈപിജിക്കു നേരേ തുർക്കി ആക്രമണം തുടങ്ങി. അഫ്റീൻ പ്രവിശ്യയിൽനിന്നു വൈപിജിയെ തുർക്കി തുരത്തി. കുർദ് സ്വാതന്ത്ര്യവാദം തുർക്കിക്കു ഭീഷണിയാണ്.
ഗൂട്ടാ യുദ്ധം
ഈ ഫെബ്രുവരിയിൽ സിറിയൻ ഭരണകൂടം ഡമാസ്കസിനടുത്തു വിമതകേന്ദ്രമായ ഗൂട്ടായ്മക്കു നേരേ ആക്രമണം നടത്തി. 1700ലേറെപ്പേരെ കൊന്ന യുദ്ധത്തിനൊടുവിൽ ഗൂട്ടായുടെ 90 ശതമാനവും സൈനിക നിയന്ത്രണത്തിലായി. ഏപ്രിൽ ഏഴിനു ഗൂട്ടായിലെ ഡൂമയിൽ രാസായുധങ്ങൾ പ്രയോഗിച്ചു. അങ്ങനെ ചെയ്തില്ലെന്നു റഷ്യയും സിറിയയും പറയുന്നു. വിമതരും അമേരിക്കയും അക്രമണം നടന്നെന്ന് ഉറപ്പിച്ചുപറയുന്നു.
സിറിയയിൽ നടക്കുന്നത്
01:41 AM Apr 15, 2018 | Deepika.com