ഇസ്ലാമാബാദ്: അഴിമതിക്കേസിൽ അയോഗ്യത കല്പിക്കപ്പെട്ട മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിക്കൊണ്ടു പാക് സുപ്രീംകോടതി ചരിത്ര പ്രധാന ഉത്തരവു പുറപ്പെടുവിച്ചു. മൂന്നു ദശകം ദീർഘിച്ച ഷരീഫിന്റെ രാഷട്രീയ ജീവിതത്തിന് അന്ത്യം കുറിക്കുന്ന വിധിയാണിത്. ജൂണിൽ തെരഞ്ഞെടുപ്പു നടക്കാനിരിക്കേ പുറപ്പെടുവിച്ച വിധി പാക് രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിക്കുമെന്നു തീർച്ചയാണ്.
പാനമ രേഖകളുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെത്തുടർന്നു കഴിഞ്ഞ ജൂലൈയിൽ സുപ്രീംകോടതി നവാസ് ഷരീഫിന് അയോഗ്യത കല്പിക്കുകയും തുടർന്ന് അദ്ദേഹം പ്രധാനമന്ത്രിപദം രാജിവയ്ക്കുകയും ചെയ്തിരുന്നു. മകന്റെ ഉടമസ്ഥതയിൽ യുഎഇയിലുള്ള കന്പനിയിൽനിന്നു ശന്പളം പറ്റിയ കാര്യം 2013ൽ ഷരീഫ് മറച്ചുവച്ചതിനാണ് കോടതി അദ്ദേഹത്തെ ശിക്ഷിച്ചത്. തുടർന്ന് ഫെബ്രുവരിയിൽ ഭരണകക്ഷിയായ പിഎംഎൽ-എൻ മേധാവിസ്ഥാനം വഹിക്കുന്നതിനും കോടതി ഷരീഫിനു വിലക്കു കല്പിച്ചു.
തനിക്കെതിരേയുള്ള വിലക്ക് സ്ഥിരമല്ലെന്നും ഭാവിയിൽ മത്സരിക്കുന്നതിന് അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടി ഷരീഫ് കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതേ വിഷയത്തിൽ മറ്റു ചിലരും ഹർജികൾ സമർപ്പിച്ചു. എല്ലാം ഒരുമിച്ചു പരിഗണിച്ച സുപ്രീംകോടതി ബഞ്ച്, ദൂരവ്യാപക പ്രത്യാഘാതമുളവാക്കുന്ന നിർണായക വിധി പുറപ്പെടുവിക്കുകയായിരുന്നു. പാക് തെഹ്റിക് ഇ ഇൻസാഫ് നേതാവ് ജഹാംഗീർ തരീനെയും കഴിഞ്ഞ ഡിസംബറിൽ സുപ്രീംകോടതിയുടെ മറ്റൊരു ബഞ്ച് അയോഗ്യനായി പ്രഖ്യാപിച്ചിരുന്നു.
ഇന്നലെ പുറപ്പെടുവിച്ച വിധി തരീനും ബാധകമാണ്. ഷരീഫിനും തരീനും ഇനി പൊതുജീവിതത്തിൽ ഒരു പദവിയും വഹിക്കാനാവില്ല. ഏതെങ്കിലും പാർലമെന്റംഗത്തിന് 62-ാം വകുപ്പു പ്രകാരം അയോഗ്യത കല്പിച്ചാൽ അതു സ്ഥിരമായിരിക്കുമെന്ന് വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. എംപിക്ക് സത്യസന്ധതയും നീതിനിഷ്ഠയും വേണമെന്ന് 62-ാംവകുപ്പിൽ നിഷ്കർഷിക്കുന്നു. ഇതില്ലാത്തതിനാലാണ് അയോഗ്യത കല്പിച്ചത്. അയോഗ്യരാക്കപ്പെട്ടവർക്ക് പിന്നീട് ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനാവില്ലെന്നു കോടതി വിധിയെഴുതി.
തമാശയെന്ന്
സുപ്രീംകോടതി വിധി തമാശയാണെന്ന് ഇൻഫർമേഷൻ സഹമന്ത്രി മറിയം ഔറംഗസേബ് പ്രതികരിച്ചു. 17 മുൻ പ്രധാനമന്ത്രിമാർ ഇത്തരം അവസ്ഥ നേരിടേണ്ടിവന്നു. മുൻ പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയെ തൂക്കിലേറ്റിയതിനു കാരണം ഇത്തരത്തിലുള്ള സുപ്രീംകോടതി വിധിയാണെന്നു മന്ത്രി റിപ്പോർട്ടർമാരോടു പറഞ്ഞു.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിമാർ ഇതിനു മുന്പു പലവട്ടം നിഷ്കാസിതരായിട്ടുണ്ട്. ആലിബാബയും നാല്പതു കള്ളന്മാരും ചേർന്നുള്ള ഗൂഢാലോചനയുടെ ഫലമാണ് ഷരീഫിനെതിരേയുള്ള നടപടിയെന്നും മറിയം ഔറംഗസേബ് പറഞ്ഞു. വിധി ആദ്യം, വിചാരണ പിന്നീട് എന്ന നയമാണ് ഇവിടെ സ്വീകരിച്ചതെന്നും അവർ കുറ്റപ്പെടുത്തി.
പഞ്ചാബ് സിംഹം
പഞ്ചാബ് സിംഹം എന്നറിയപ്പെടുന്ന നവാസ് ഷരീഫ് മൂന്നു വട്ടം പാക് പ്രധാനമന്ത്രിപദം വഹിച്ചു. മൂന്നു തവണയും അദ്ദേഹം പുറത്താക്കപ്പെടുകയായിരുന്നു. ഉരുക്കുവ്യവസായ ഭീമനായ ഷരീഫ് 1990-93 കാലഘട്ടത്തിലാണ് ആദ്യം പ്രധാനമന്ത്രിയായത്. 1997-99 കാലത്തു പ്രധാനമന്ത്രിയായ അദ്ദേഹത്തെ ജനറൽ മുഷാറഫ് സൈനിക വിപ്ലവത്തിലൂടെ പുറത്താക്കി. സൗദിയിലെ പ്രവാസജീവിതത്തിനുശേഷം മടങ്ങിവന്ന ഷരീഫ് 2013ൽ ജയിച്ച് വീണ്ടും പ്രധാനമന്ത്രിയായി.
നവാസിന് ആജീവനാന്ത വിലക്ക്
01:12 AM Apr 14, 2018 | Deepika.com