യുണൈറ്റഡ് നേഷൻസ്: ഏഴുവർഷമായി തുടരുന്ന സിറിയയിലെ ആഭ്യന്തരയുദ്ധത്തിൽ അന്പതു തവണയെങ്കിലും അസാദ് ഭരണകൂടം രാസായുധാക്രമണം നടത്തിയെന്ന് യുഎന്നിലെ യുഎസ് സ്ഥാനപതിയും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി. സിറിയയ്ക്ക് എതിരേ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പ്രസിഡന്റ് ട്രംപ് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അവർ രക്ഷാസമിതിയോഗത്തെ അറിയിച്ചു.
സിറിയൻ പ്രശ്നം ചർച്ചചെയ്യാൻ റഷ്യയുടെ ആവശ്യപ്രകാരമാണു സമിതിചേർന്നത്. എല്ലാവരും യോജിക്കുന്ന നയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അമേരിക്കയും സഖ്യകക്ഷികളും സിറിയയിൽ ഇടപെടുകയെന്നും അവർ പറഞ്ഞു. രാസായുധാക്രമണം പതിവു സംഭവമാക്കാൻ അസാദിനെ അനുവദിച്ചാൽ എല്ലാ രാജ്യങ്ങളും ദുരന്തഫലം അനുഭവിക്കേണ്ടിവരുമെന്നും ഹേലി പറഞ്ഞു. ഈസ്റ്റേൺ ഗൂട്ടായിൽ നടന്ന രാസായുധാക്രമണം കെട്ടിച്ചമച്ചതാണെന്നു റഷ്യക്കു പറയാം, ആരും വിശ്വസിക്കില്ലെന്നു മാത്രം - ഹേലി ചൂണ്ടിക്കാട്ടി.
ദൂമായിൽ നടന്നതായി പറയപ്പെടുന്ന രാസായുധാക്രമണം കെട്ടിച്ചമച്ച വാർത്തയാണെന്നും ബ്രിട്ടനാണ് ഇതിനു ചുക്കാൻ പിടിച്ചതെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ ഇഗോർ കൊനാഷെങ്കോവ് വ്യക്തമാക്കി. ദൂമായിലെ ആശുപത്രിയിൽ വീഡിയോ കാമറയുമായി കടന്നുചെന്ന ചിലർ രാസായുധാക്രമണത്തിലെ ഇരകളാണ് ഇവിടെയുള്ള രോഗികളെന്നു വിളിച്ചു പറയുകയും ചിത്രമെടുത്തു പ്രചരിപ്പിക്കുകയുമായിരുന്നു. രാസായുധാക്രമണത്തിന്റെ ഇരകളായവരാരും അവിടെയില്ലായിരുന്നുവെന്നു മെഡിക്കൽ അധികൃതർ പറഞ്ഞിട്ടുണ്ട്. വീഡിയോ ചിത്രീകരണത്തിനും മറ്റും നിർദേശം കൊടുത്തതു ബ്രിട്ടനാണ്.
ഇതിനിടെ രാസായുധാക്രമണത്തിന്റെ പേരിൽ സിറിയയിൽ സൈനിക നടപടിക്കു തുനിയുന്നത് അമേരിക്കയും റഷ്യയും തമ്മിലുള്ള ഏറ്റുമുട്ടലിനു വഴിതെളിച്ചേക്കാമെന്ന് ആശങ്ക പരന്നിട്ടുണ്ട്. സംഘർഷ ലഘൂകരണത്തിന് നടപടി വേണമെന്നു ഫ്രാൻസ് ആവശ്യപ്പെട്ടു. ഫ്രഞ്ച് പ്രസിഡന്റ് മക്രോൺ റഷ്യൻ പ്രസിഡന്റ് പുടിനുമായി ഫോണിൽ സംസാരിച്ചു.
അസാദ് ഭരണകൂടം 50 തവണ രാസായുധം പ്രയോഗിച്ചു: ഹേലി
01:12 AM Apr 14, 2018 | Deepika.com