ചെന്നൈ: പ്രതിരോധ വ്യവസായ മേഖലയിൽ ഇന്ത്യയുടെ ശക്തമായ സാന്നിധ്യമറിയിച്ച് ഡിഫൻസ് എക്സ്പോ 2018 ഇന്ന് സമാപിക്കും. ഇന്ത്യൻ കന്പനികളും വിദേശകന്പനികളും തമ്മിൽ പല തലങ്ങളിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. 500 ഇന്ത്യൻ കന്പനികളുടെ സ്റ്റാളുകളാണ് മേളയിൽ ക്രമീകരിച്ചിരിക്കുന്നത്.
വിദേശരാജ്യങ്ങളുടെ പ്രതിനിധികൾ ഇന്ത്യൻ കന്പനികളുടെ ഉത്പന്നങ്ങൾ നേരിട്ടു കാണാനും അധികൃതരുമായി ചർച്ചകൾ നടത്താനും എക്സ്പോയ്ക്ക് എത്തിയിരുന്നു. ബുധനാഴ്ച ആരംഭിച്ച എക്സ്പോയ്ക്ക് വെള്ളിയാഴ്ചവരെ ബിസിനസ് പ്രതിനിധികൾക്കു മാത്രമാണ് പ്രവേശനമുണ്ടായിരുന്നത്. 2,90,000 ചതുരശ്ര അടി വലിപ്പമുള്ള സ്ഥലത്താണ് എക്സ്പോ നടക്കുന്നത്. എട്ട് ഹാളുകളിലായിട്ടാണ് കന്പനികളുടെ സ്റ്റാളുകൾ. ഇന്ത്യൻ കന്പനികൾക്കു പുറമേ 154 വിദേശ കന്പനികളുടെ സ്റ്റാളുകളും മേളയ്ക്ക് എത്തിയിട്ടുണ്ട്.
അവസാനദിനമായ ഇന്ന് മേളയിലെ സ്റ്റാളുകൾ പൊതുജനങ്ങൾക്കും സന്ദർശിക്കാം. എക്സ്പോയോട് അനുബന്ധിച്ച് ഇന്ത്യൻ നാവികസേനയുടെ ആറ് യുദ്ധക്കപ്പൽ ചെന്നൈ തുറമുഖത്ത് എത്തിയിട്ടുണ്ട്. എക്സ്പോ ഇന്ന് അവസാനിക്കുമെങ്കിലും ഏപ്രിൽ 15 വരെ പൊതുജനത്തിന് യുദ്ധക്കപ്പലുകൾ കാണാനുള്ള സൗകര്യമുണ്ട്. ഇന്നലെ പ്രവേശനം ആരംഭിച്ചപ്പോൾ തന്നെയുണ്ടായ വൻ ജനത്തിരക്കിനെത്തുടർന്ന് ആളുകളെ തുറമുഖത്തേക്ക് കൊണ്ടുപോകുന്നത് ഉച്ചയോടെ താത്കാലികമായി നിർത്തിയിരുന്നു. പൊതുജനങ്ങളെ കപ്പലുകളുടെ അടുത്തെത്തിക്കാൻ 26 ബസുകൾ ഏർപ്പാടാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ചുവരെയാണ് സന്ദർശകരെ അനുവദിക്കുക. പത്താമത്തെ വർഷമാണ് ഡിഫൻസ് എക്സ്പോ നടക്കുന്നത്. കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ഈ വർഷം മേള തമിഴ്നാട്ടിലെ മഹാബലിപുരത്ത്നടത്തിയത്. 2016ലാണ് ആദ്യമായി ഡൽഹിക്ക് പുറത്ത് ഡിഫൻസ് എക്സ്പോ അവതരിപ്പിച്ചത്. മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ താത്പര്യപ്രകാരമാണ് അന്ന് ഡിഫൻസ് എക്സ്പോ ഗോവയിൽ വച്ച്നടത്തിയത്.
സൈനികർക്ക് ബിഇഎംഎലിന്റെ കവചിത വാഹനം
ചെന്നൈ: ഡിഫൻസ് എക്സ്പോ 2018നോടനുബന്ധിച്ച് ദ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎൽ) സൈനികർക്കായുള്ള കവചിത വാഹനം പുറത്തിറക്കി. മീഡിയം ബുള്ളറ്റ് പ്രൂഫ് വിഭാഗത്തിൽപ്പെടുന്ന വാഹനത്തിൽ 12 പേർക്ക് സഞ്ചരിക്കാം.
മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായാണ് തങ്ങൾ ഈ വാഹനം അവതരിപ്പിക്കുന്നതെന്ന് കന്പനിയുടെ എംഡിയും ചെയർമാനുമായ ദീപക് കുമാർ പറഞ്ഞു.
എഫ്/ എ18 യുദ്ധവിമാനം ഇന്ത്യയിൽ നിർമിക്കും
ചെന്നൈ: ബോയിംഗ് എഫ്/ എ18 സൂപ്പർ ഹോർനെറ്റ് യുദ്ധവിമാനം ഇന്ത്യയിൽ നിർമിക്കാൻ ഒരുങ്ങുന്നു.
സ്വകാര്യ പങ്കാളിത്തത്തോടെയാണ് യുദ്ധവിമാനം നിർമിക്കുക.
അമേരിക്കൻ വിമാനനിർമാണ കന്പനിയായ ബോയിംഗ്, ഇന്ത്യൻ കന്പനികളായ മഹീന്ദ്ര ഡിഫൻസ് സിസ്റ്റംസ്, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് എന്നീ കന്പനികളുമായുണ്ടാക്കിയ കരാറിലാണ് എഫ്/ എ18 സൂപ്പർ ഹോർനെറ്റ് വിമാനം ഇന്ത്യയിൽ നിർമിക്കാൻ ധാരണയായത്.
മഹാബലിപുരത്തുനിന്ന് സോനു തോമസ്
ഡിഫൻസ് എക്സ്പോ 2018 ഇന്നു സമാപിക്കും
01:11 AM Apr 14, 2018 | Deepika.com