വാഷിംഗ്ടൺ ഡിസി: രാസായുധാക്രമണത്തിന്റെ പേരിൽ സിറിയയ്ക്കു നേരെ ആക്രമണഭീഷണി മുഴക്കിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു മനംമാറ്റം. ആക്രമണം എപ്പോൾ നടത്തുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം ഇന്നലെ അവകാശപ്പെട്ടത്. “ചിലപ്പോൾ ഉടൻ നടത്തിയേക്കാം, ഉടൻ നടത്തിയില്ലെന്നും വരാം”- ട്വിറ്ററിൽ ട്രംപ് അറിയിച്ചു.
അമേരിക്ക മിസൈൽ അയച്ചാൽ വെടിവച്ചിടുമെന്ന് സിറിയൻ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന റഷ്യ ബുധനാഴ്ച പറഞ്ഞിരുന്നു. “എന്നാൽ തയാറായിരുന്നോളൂ, ഉടൻ മിസൈൽ വരും” എന്നാണ് ട്രംപ് പിന്നാലെ മറുപടി നല്കിയത്.
ഇന്നലെ ട്രംപ് എല്ലാം മാറ്റിപ്പറഞ്ഞു. “സിറിയയിൽ എപ്പോൾ ആക്രമണം നടത്തുമെന്ന് പറഞ്ഞിട്ടില്ല. ചിലപ്പോൾ ഉടൻ ഉണ്ടാകാം, ചിലപ്പോൾ ഉടൻ ഉണ്ടാകില്ല! എന്റെ ഭരണത്തിൽ കീഴിൽ അമേരിക്ക, ഐഎസ് ഭീകരരെ തുരത്തുന്നതിൽ വലിയ നേട്ടം കൈവരിച്ചു. അതിന് നന്ദി”. വിമതരുടെ ശക്തികേന്ദ്രമായ ഈസ്റ്റേൺ ഗൂട്ടായിലെ ദൂമ നഗരത്തിൽ ശനിയാഴ്ച രാസായുധാക്രമണത്തിൽ നിരവധിപ്പേർ കൊല്ലപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. സിറിയയും റഷ്യയും ഇക്കാര്യം നിഷേധിക്കുന്നു.
ട്രംപിന്റെയും റഷ്യയുടെയും പോർവിളികൾ സിറിയൻ മേഖലയിൽ വൻ യുദ്ധത്തിനു കാരണമായേക്കുമെന്ന ആശങ്ക വിതച്ചിരുന്നു. ഇതിനിടെ ട്രംപിന്റെ ആക്രമണഭീഷണിയെത്തുടർന്ന് സിറിയയിൽനിന്ന് റഷ്യ അവരുടെ 11 കപ്പലുകൾ പിൻവലിച്ചു. കപ്പലുകളുടെ സുരക്ഷിതത്വം കണക്കിലെടുത്താണിതെന്നു പറയപ്പെടുന്നു. സിറിയയിൽ എവിടെയെല്ലാമായിരിക്കും ആക്രമണം നടത്തുകയെന്നു യുഎസ് റഷ്യയ്ക്കു മുൻകൂട്ടി വിവരം നൽകുമെന്നു പ്രചാരണമുണ്ട്. സിറിയയിലുള്ള റഷ്യൻ സൈനികർക്ക് അപായം സംഭവിക്കുന്നത് ഒഴിവാക്കാനാണിത്.
യുഎസിന്റെ വിമാനവാഹിനിക്കപ്പലും ഒരു മിസൈൽ നശീകരണിക്കപ്പലും സിറിയയിലേക്കു നീങ്ങിയിട്ടുണ്ട്. വിമാനവാഹിനി എത്തിക്കഴിഞ്ഞായിരിക്കും ആക്രമണം തുടങ്ങുകയെന്നു കരുതപ്പെടുന്നു. ആക്രമണം ഭയന്ന് പ്രധാന വിമാനത്താവളങ്ങളിൽ നിന്നും വ്യോമത്താവളങ്ങളിൽ നിന്നും സിറിയ അവരുടെ സൈനികരെ ഒഴിപ്പിച്ചു മാറ്റി.
ബ്രിട്ടീഷ് കാബിനറ്റ് ചേർന്നു
സിറിയയ്ക്ക് എതിരേ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചു ചർച്ച ചെയ്യാൻ ബ്രിട്ടീഷ് കാബിനറ്റിന്റെ സമ്മേളനം പ്രധാനമന്ത്രി തെരേസാ മേ വിളിച്ചുകൂട്ടി. സിറിയ രാസായുധാക്രമണം നടത്തിയെന്നാണു സൂചനയെന്ന് അവർ പറഞ്ഞു. യുഎസും ഫ്രാൻസുമായി ചേർന്ന് സിറിയയ്ക്ക് എതിരേ ആക്രമണത്തിനു ബ്രിട്ടൻ തയാറെടുപ്പു തുടങ്ങി. ബ്രിട്ടന്റെ മുങ്ങിക്കപ്പൽ ഇതിനായി സിറിയൻ മേഖലയിലേക്ക് അയച്ചു. ബ്രിട്ടീഷ് നിയമ പ്രകാരം പാർലമെന്റിന്റെ അനുമതി വാങ്ങാതെ തന്നെ പ്രധാനമന്ത്രിക്ക് ആക്രമണത്തിന് ഉത്തരവിടാം.
തെളിവുണ്ടെന്നു മക്രോൺ
ഈസ്റ്റേൺ ഗൂട്ടായിലെ ദൂമാ പട്ടണത്തിൽ ശനിയാഴ്ച സിറിയ രാസായുധാക്രമണം നടത്തിയതിനു തെളിവു കിട്ടിയെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പറഞ്ഞു. സിറിയയ്ക്ക് എതിരേ ആക്രമണം നടത്തുന്നതു സംബന്ധിച്ച് യഥാസമയം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിറിയൻ നിയന്ത്രണത്തിൽ ഈസ്റ്റേൺ ഗൂട്ടാ
ഇതിനിടെ ഡമാസ്കസിൽ നിന്നു പത്തുകിലോമീറ്റർ അകലെയുള്ള ദൂമാ പട്ടണത്തിൽ നിന്നും സിറിയൻ വിമതരെ തുരത്തിയതോടെ ഈസ്റ്റേൺ ഗൂട്ടായുടെ പൂർണ നിയന്ത്രണം സിറിയൻ സൈന്യത്തിന്റെ കൈയിലായി.
ദൂമായിലെ സർക്കാർ മന്ദിരത്തിൽ സിറിയൻ പതാക ഉയർത്തിയതായി റഷ്യൻ മേജർ ജനറൽ യൂറി യെവ്തുഷ്ങ്കോ അറിയിച്ചു. റഷ്യൻ മിലിറ്ററി പോലീസും ദൂമായിലെത്തി.
സിറിയയ്ക്കെതിരേ നടപടി: സമയം പറയാതെ ട്രംപ്
12:50 AM Apr 13, 2018 | Deepika.com