കൊളംബോ: പ്രധാനമന്ത്രി റനിൽ വിക്രമസിങ്കെയ്ക്ക് എതിരേയുള്ള അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്ത ആറു ശ്രീലങ്കൻ മന്ത്രിമാർ രാജിവച്ചു. പ്രസിഡന്റ് സിരിസേന നേതൃത്വം നൽകുന്ന ശ്രീലങ്കാ ഫ്രീഡം പാർട്ടി മന്ത്രിമാരാണു രാജിവച്ചത്. ഫ്രീഡം പാർട്ടിയും വിക്രമസിങ്കെയുടെ യുഎൻപിയും ഉൾപ്പെട്ട മുന്നണിയാണു ശ്രീലങ്കയിൽ ഭരണം നടത്തുന്നത്.
കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പിൽ മുന്നണിക്കു പരാജയം നേരിട്ടതിനെത്തുടർന്നു വിക്രമസിങ്കെ രാജിവയ്ക്കണമെന്നു സിരിസേന ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതിനിടെ സംയുക്ത പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ടുചെയ്യാൻ സിരിസേന പാർട്ടിക്കാർക്കു നിർദേശം നൽകി.തമിഴ്, മുസ്ലിം ന്യൂനപക്ഷ പാർട്ടികളുടെ സഹായത്തോടെ വിക്രമസിങ്കെ അവിശ്വാസത്തെ അതിജീവിച്ചത് സിരിസേനയ്ക്കും പ്രതിപക്ഷത്തുള്ള മുൻ പ്രസിഡന്റ് രാജപക്സെയ്ക്കും കനത്ത തിരിച്ചടിയായി.
രാജിവച്ച ആറു പേർക്കു പുറമേ മറ്റ് ഏതാനും ഫ്രീഡം പാർട്ടി മന്ത്രിമാരും അവിശ്വാസത്തെ അനുകൂലിച്ചിരുന്നു. ഇവർ തത്കാലം മന്ത്രിസഭയിൽ തുടരുമെന്നാണു സൂചന. മന്ത്രിമാരെ നീക്കം ചെയ്യാൻ പ്രധാനമന്ത്രിക്ക് അധികാരമില്ല.
അനുരാ പ്രിയദർശന യാപാ, ദയസിരി ജയശേഖര, ദിസനായകെ, ജോൺ സെനവിരത്നെ, സുശീൽ പ്രേമജയന്ത, ചാന്ദിമ വീരക്കൊടി എന്നീ മന്ത്രിമാരാണു രാജിവച്ചത്. രാജിക്കത്തു നേരിട്ടു സിരിസേനയ്ക്ക് അയച്ചതായി മന്ത്രിമാർ അറിയിച്ചു. അവിശ്വാസത്തെ അനുകൂലിച്ചശേഷം മന്ത്രിസഭയിൽ തുടുരുന്നതു ധാർമികതയ്ക്കു നിരക്കുന്നതാണെന്നു കരുതുന്നില്ലെന്ന് അവർ പറഞ്ഞു.
ശ്രീലങ്കൻ കാബിനറ്റിലെ ആറു മന്ത്രിമാർ രാജിവച്ചു
12:50 AM Apr 13, 2018 | Deepika.com