മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ വില്പന കന്പനിയായ ഫ്ലിപ്കാർട്ട് ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിൽ ചെയിനിന്റെ ഭാഗമായേക്കും. അമേരിക്ക ആസ്ഥാനമായുള്ള വാൾമാർട്ട്, ഫ്ലിപ്കാർട്ടിന്റെ 51 ശതമാനം ഓഹരി വാങ്ങാൻ ചർച്ച നടക്കുന്നു. ചിലപ്പോൾ അതിൽ കൂടുതൽ ഓഹരികൾ വാങ്ങും.
ഫ്ലിപ്കാർട്ടിൽ 1000 കോടി ഡോളറിനും 1200 കോടി ഡോളറിനും ഇടയിൽ (65,000-78,000 കോടി രൂപ) നിക്ഷേപമാകും വാൾമാർട്ട് നടത്തുക. ജൂണോടുകൂടി ഇടപാട് നടക്കുമെന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഫ്ലിപ് കാർട്ടിനു മൊത്തം 1800 കോടി ഡോളർ വില കണക്കാക്കിയാകും കച്ചവടം.
ഇന്ത്യയിലെ ഇ-കൊമേഴ്സ് വിപണിയിൽ ആമസോൺ ഡോട് കോമുമായുള്ള പോരാട്ടത്തിൽ ഫ്ലിപ്കാർട്ടിനു കൂടുതൽ കരുത്തു പകരുന്നതാകും വാൾമാർട്ടിന്റെ പങ്കാളിത്തം. ആമസോണും ഫ്ലിപ്കാർട്ടിനെ വാങ്ങാൻ താത്പര്യമെടുത്തിരുന്നു. എന്നാൽ, ഒരേ മേഖലയിലുള്ള രണ്ടു പ്രമുഖരുടെ സംയോജനം കോംപറ്റീഷൻ കമ്മീഷൻ സമ്മതിക്കാനിടയില്ല. ഇപ്പോൾ ഫ്ലിപ്കാർട്ടും ആമസോണും കൂടിയാൽ ഇന്ത്യയിലെ ഇ-കൊമേഴ്സ് വിപണിയുടെ 90 ശതമാനമാകും.
ഫ്ലിപ്കാർട്ടിന്റെ കണക്കുകൾ വാൾമാർട്ട് പരിശോധിച്ചു. നിലവിലുള്ള നിക്ഷേപകർക്കു നല്കുന്ന വിലയിൽ കൂടിയ വിലയിട്ടാകും പുതിയ ഓഹരികൾ വാൾമാർട്ട് വാങ്ങുക. ജപ്പാനിലെ സോഫ്റ്റ്ബാങ്കിന് ഫ്ലിപ്കാർട്ടിന്റെ 20 ശതമാനം ഓഹരിയുണ്ട്. അവർ തത്കാലം വിറ്റൊഴിയുന്നില്ല. ടൈഗർ ഗ്ലോബൽ, ആക്സൽ, നാസ്പേഴ്സ്, ഇബേ, ടെൻസെന്റ് ഹോൾഡിംഗ്സ്, മൈക്രോസോഫ്റ്റ് തുടങ്ങി ഫ്ലിപ്കാർട്ടിൽ നിക്ഷേപമുള്ള മറ്റു കന്പനികൾ വിറ്റൊഴിയാൻ തയാറാണ്.
വാൾമാർട്ട്
സാം വാൾട്ടൺ 1962ൽ തുടക്കമിട്ട വാൾമാർട്ടിനു കഴിഞ്ഞവർഷം വിറ്റുവരവ് 50,034 കോടി ഡോളർ. (32.5 ലക്ഷം കോടി രൂപ). 23 ലക്ഷം ജീവനക്കാരും 11,718 സ്റ്റോറുകളും ഉണ്ട്. ഗ്രെഗ് പെന്നർ ചെയർമാനും ഡഗ് മക്മില്ലൺ ചീഫ് എക്സിക്യൂട്ടീവുമാണ്. വിറ്റുവരവിൽ ലോകത്തിലെ ഒന്നാമത്തെ കന്പനി. ഇന്ത്യയിൽ ബെസ്റ്റ് പ്രൈസ് എന്ന പേരിൽ 21 ഹോൾസെയിൽ സ്റ്റോറുകൾ ഉണ്ട്.
പുസ്തകം വിറ്റ് തുടക്കം
ആമസോൺ ഡോട് കോമിൽ ജോലിക്കാരായിരുന്ന സച്ചിൻ ബൻസാലും ബിന്നി ബൻസാലുമാണു 2007ൽ ഫ്ലിപ്കാർട്ട് തുടങ്ങിയത്. ജെഫ് ബെസോസ് ആമസോൺ തുടങ്ങിയതു പുസ്തക വില്പനയുമായാണ്. ബൻസാൽമാരും ആ വഴി തെരഞ്ഞെടുത്തു. പിന്നീടു സ്മാർട്ഫോൺ വില്പനയിലേക്കു കടന്നു. ഇപ്പോൾ എന്തും വിൽക്കുന്ന പ്ലാറ്റ്ഫോമായി മാറി. 2017ൽ 19,854 കോടി രൂപ വിറ്റുവരവും 30,000 ജീവനക്കാരുമുണ്ട്.
ഫ്ലിപ്കാർട്ട് ഇനി വാൾമാർട്ടിനു സ്വന്തം
12:50 AM Apr 13, 2018 | Deepika.com