ബൗഫാരിക് (അൾജീരിയ): അൾജീരിയയിൽ സൈനികവിമാനം തകർന്ന് പത്ത് ജീവനക്കാരുൾപ്പെടെ 257 പേർ മരിച്ചു. അൾജീയേഴ്സിൽ നിന്ന് 25 കിലോമീറ്റർ തെക്കുപടിഞ്ഞാറുള്ള അൾജീരിയൻ വ്യോമസേനാ താവളത്തിൽനിന്നു പറന്നുയർന്ന ഉടനായിരുന്നു അപകടം. മരിച്ചവരേറെയും സൈനികരും കുടുംബാംഗങ്ങളുമാണ്. തൊട്ടടുത്ത കൃഷിയിടത്തിൽ തകർന്നുവീണ് തീപിടിച്ചതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. 247 യാത്രക്കാരും 10 ജീവനക്കാരുമാണ് മരിച്ചതെന്ന് അൾജീരിയൻ പ്രതിരോധമന്ത്രാലയം പറഞ്ഞു. യാത്രക്കാരിൽ ആരെങ്കിലും രക്ഷപ്പെട്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
തെക്കുപടിഞ്ഞാറൻ അതിർത്തി നഗരമായ ബെച്ചാറിലേക്കു പോയ ഇ ലുഷിൻ രണ്ട്-76 വിമാനമാണു തകർന്നുവീണ് ചാന്പലായത്. പടിഞ്ഞാറൻ സഹാറയിൽനിന്നുള്ള ആയിരക്കണക്കിനു അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന കേന്ദ്രമാണു ടിൻഡൗഫ്. പ്രതിരോധവകുപ്പ് സഹമന്ത്രി ജനറൽ അഹമ്മദ് ഗൗദ് സലാഹ് അപകടസ്ഥലം സന്ദർശിച്ചു. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനു ജനറൽ അഹമ്മദ് ഉത്തരവിട്ടു.
മൊറോക്കോയിൽനിന്നു പടിഞ്ഞാറൻ സഹാറയ്ക്കു സ്വാതന്ത്ര്യം ആവശ്യപ്പെട്ട് അൾജീരിയയുടെ പിന്തുണയോടെ പ്രക്ഷോഭം നടത്തുന്ന പോളിസാരിയോ ഫ്രണ്ട് എന്ന സംഘടനയുടെ 26 പ്രവർത്തകരും അപകടത്തിൽ കൊല്ലപ്പെട്ടതായി നേരത്തെ അൾജീരിയൻ ഭരണകക്ഷി അറിയിച്ചിരുന്നു.
സമീപവർഷങ്ങളിൽ അൾജീരിയയിൽ നിരവധി വിമാനാപകടങ്ങളാണുണ്ടായത്. 2012 ഡിസംബറിലാണ് രണ്ട് സൈനികവിമാനങ്ങൾ പരിശീലനത്തിനിടെ ആകാശത്ത് കൂട്ടിയിടിച്ച് പൈലറ്റുമാർ കൊല്ലപ്പെട്ടു. രണ്ടുവർഷത്തിനുശേഷം 2014 ഫെബ്രുവരിയിൽ സൈനികവിമാനം തകർന്ന് 77 പേരും മരിച്ചു. ഒട്ടേറെ ചെറിയ വ്യോമ അപകടങ്ങൾക്കും രാജ്യം സമീപ വർഷങ്ങളിൽ സാക്ഷ്യംവഹിച്ചു.
അൾജീരിയൻ സൈനികവിമാനം തകർന്ന് 257 മരണം
12:52 AM Apr 12, 2018 | Deepika.com