ന്യൂഡൽഹി: മഹാരാഷ്ട്രയിലെ രത്നഗിരിയിൽ സ്ഥാപിക്കുന്ന മെഗാ ക്രൂഡ് ഓയിൽ റിഫൈനറിയിൽ 50 ശതമാനം ഓഹരി സൗദി അരാംകോ എടുക്കും. പ്രതിവർഷം ആറു കോടി ടൺ എണ്ണ ശുദ്ധീകരണശേഷിയുള്ളതാണു രത്നഗിരി റിഫൈനറി. 2.86 ലക്ഷം കോടി രൂപയാണ് ഇതിനു വരുന്ന ചെലവ്.
രത്നഗിരി റിഫൈനറിയുടെ പകുതി ഓഹരി മൂന്നു പൊതുമേഖലാ എണ്ണക്കന്പനികൾ (ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ) ചേർന്നു വഹിക്കും. ബാക്കി പകുതി വഹിക്കുന്ന അരാംകോ റിഫൈനറിയുടെ ആവശ്യത്തിനു വേണ്ട ക്രൂഡ് ഓയിലിന്റെ പകുതി നല്കും. അരാംകോയ്ക്ക് അത്രയും ക്രൂഡിന് ഉറപ്പുള്ള വാങ്ങലുകാരനെ ലഭിക്കുന്നത് ഈ വർഷാവസാനം നടത്തുന്ന ഓഹരിവില്പന (ഐപിഒ)യെ സഹായിക്കും.
സൗദി അറേബ്യൻ കന്പനിയായ അരാംകോയുടെ പ്രഥമ ഓഹരി വില്പന ലോകത്തിലെ ഏറ്റവും വലുതായിരിക്കുമെന്നു കരുതപ്പെടുന്നു.ഒരു വർഷം മുന്പുവരെ ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ദാതാക്കളായിരുന്നു സൗദി. കഴിഞ്ഞ വർഷം ഇറാക്ക് ആയി മുഖ്യ എണ്ണ ദാതാവ്. 2017-18 ലെ 11 മാസംകൊണ്ട് ഇറാക്ക് 4.24 കോടി ടണ്ണും സൗദി 3.39 കോടി ടണ്ണുമാണു നല്കിയത്.
ഇന്ത്യക്ക് ഇപ്പോൾ 23.2 കോടി ടൺ ക്രൂഡ് ശുദ്ധീകരണശേഷിയുണ്ട്. 2040 ഓടെ ആവശ്യം 45.8 കോടി ടൺ ആകുമെന്നു കരുതുന്നു. രത്നഗിരി റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് 2022-ൽ കമ്മീഷൻ ചെയ്യുമെന്നാണു പ്രതീക്ഷ.
രത്നഗിരി റിഫൈനറിയിൽ 50% ഓഹരി അരാംകോയ്ക്ക്
12:51 AM Apr 12, 2018 | Deepika.com