സിലിക്കണ്വാലി: ഫേസ്ബുക്കിൽനിന്നു ചോർത്തിയ ഉപയോക്താക്കളുടെ വിവരങ്ങൾ റഷ്യയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് പുതിയ വെളിപ്പെടുത്തൽ. കേംബ്രിജ് അനലിറ്റിക്കയിലെ മുൻ ജീവനക്കാരൻ ക്രിസ്റ്റഫർ വൈലിയാണ് പുതിയ വെളിപ്പെടുത്തൽ നടത്തിയത്. 2016ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഫേസ്ബുക്കിൽനിന്നു ചോർത്തിയ വിവരങ്ങൾ ഉപയോഗിച്ചെന്ന് വെളിപ്പെടുത്തിയതും ഇദ്ദേഹംതന്നെയാണ്.
റഷ്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ ചോർത്തിയ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. എൻബിസി ഇന്നലെ പ്രക്ഷേപണം ചെയ്ത മീറ്റ് ദ പ്രസ് പരിപാടിയിൽ ക്രിസ്റ്റഫർ പറഞ്ഞു. ഡാറ്റാ ചോർത്തൽ കൈകാര്യം ചെയ്ത കേംബ്രിജ് യൂണിവേഴ്സിറ്റി ലക്ചറർ അലക്സാണ്ടർ കോഗനാണ് റഷ്യയിലേക്ക് വിവരങ്ങൾ മാറ്റിയത്. എത്രയധികം പേരുവടെ വിവരങ്ങൾ ചോർത്തിയെന്ന് തിട്ടപ്പെടുത്താനാവുന്നതിലും അപ്പുറമാണെന്ന് അദ്ദേഹം പറഞ്ഞു.
ലണ്ടൻ ആസ്ഥാനമായുള്ള കേംബ്രിജ് അനലിറ്റിക്ക അഞ്ചു കോടി ഉപയോക്താക്കളുടെ വിവരം ചോർത്തിയെന്നാണ് അദ്യം പുറത്തുവന്നത്. പിന്നീട് ഫേസ്ബുക്ക്തന്നെ ഇതു തിരുത്തി 8.7 കോടി എന്നാക്കി. എന്നാൽ, ഇതിലും കൂടുതലാണെന്നാണ് ക്രിസ്റ്റഫറിന്റെ ഉറപ്പ്. ഒരു തവണ ഡാറ്റാബേസിൽനിന്ന് വിവരങ്ങൾ ചോർത്തിയാൽ അവ പലതവണ കോപ്പി ചെയ്യപ്പെടാനുള്ള സാധ്യതയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഡാറ്റാ ചോർച്ച അന്വേഷിക്കുന്ന കമ്മീഷനു മുന്നിൽ എത്തുന്നതിനായുള്ള തയാറെടുപ്പിലാണ് ഫേസ്ബുക്ക് സഹസ്ഥാപകനും സിഇഒയുമായ മാർക്ക് സുക്കർബെർഗ്. സെനറ്റ് ജുഡീഷറി ആൻഡ് കൊമേഴ്സ് കമ്മിറ്റിയുടെ മുന്നിൽ നാളെ സുക്കർബെർഗ് ഹാജരാകും. സമൂഹത്തിൽ ഫേസ്ബുക്കിന്റെ സ്ഥാനം, ഉപയോക്താക്കളുടെ സ്വകാര്യത എന്നിവ ഇവിടെ ചർച്ച ചെയ്യും. ബുധനാഴ്ച ഹൗസ് എനർജി ആൻഡ് കൊമേഴ്സ് കമ്മിറ്റിയുടെ മുന്നിലും സുക്കർബെർഗ് ഹാജരാകും.
റെനൈസൻസ് ടെക്നോളജീസ് സഹ സിഇഒ ആയിരുന്ന റോബെർട്ട് മെർസറാണ് കേംബ്രിജ് അനലിറ്റിക്കയുടെ സ്ഥാപകൻ.
വീണ്ടും വെളിപ്പെടുത്തൽ: ഫേസ്ബുക്കിൽനിന്നു ചോർത്തിയ വിവരങ്ങൾ റഷ്യയിൽ
11:26 PM Apr 08, 2018 | Deepika.com