ന്യൂയോർക്ക്: ലോകത്തിലെ ശതകോടീശ്വരന്മാർക്ക് 2018 സമ്മാനിച്ചത് വലിയ നഷ്ടങ്ങൾ മാത്രം. ഒരാഴ്ചയ്ക്കിടെ ഇവർക്ക് നഷ്ടമായത് 18,100 കോടി ഡോളർ. എസ് ആൻഡ് പി, ഡൗ ജോൺസ് എന്നീ അമേരിക്കൻ ഓഹരിസൂചികകളിൽ നഷ്ടം തുടരുന്നു. ജനുവരി 26നു ശേഷം കോടീശ്വരന്മാർക്കെല്ലാംകൂടി നഷ്ടമായത് ആകെ 43,600 കോടി ഡോളർ.
പോയ വാരം ഏറ്റവുമധികം നഷ്ടം നേരിടേണ്ടിവന്നത് ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബെർഗിനാണെന്ന് ബ്ലൂംബെർഗ് ബില്യണെയർ ഇൻഡെക്സ് സൂചിപ്പിക്കുന്നു. 1030 കോടി ഡോളർ നഷ്ടമായ സുക്കർബെർഗ് ശതകോടീ ശ്വരുടെ പട്ടികയിൽ മൂന്നു സ്ഥാനങ്ങൾ നഷ്ടപ്പെട്ട് ഏഴാമതായി. കേംബിജ് അനലിറ്റിക്ക അഞ്ചു കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന വാർത്തകളെത്തുടർന്നാണ് അമേരിക്കൻ കമ്പോളങ്ങളിൽ ഫേസ്ബുക്കിന്റെ ഓഹരികൾക്ക് അടിപതറിയത്.
ഒറാക്കിളിന്റെ ലാറി എലിക്സണിന് 700 കോടി ഡോളറും ബെർക്ക്ഷയറിന്റെ വാറൻ ബഫറ്റ്, ആമസോൺ ഡോട്ട് കോമിന്റെ ജെഫ് ബെസോസ്, ആൽഫബെറ്റിന്റെ ലാറി പേജ് എന്നീ മൂന്നുപേർക്കുംകൂടി 1700 കോടി ഡോളറും നഷ്ടപ്പെട്ടു.
2018 ശതകോടീശ്വരന്മാർക്ക് നഷ്ടങ്ങളുടെ വർഷം
10:50 PM Mar 24, 2018 | Deepika.com