വാഷിംഗ്ടൺ ഡിസി: യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആർ. മക്മാസ്റ്ററെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നീക്കം ചെയ്തു. ഉത്തരകൊറിയയെയും ഇറാനെയും അമേരിക്ക ആക്രമിക്കണമെന്നു വാദിക്കുന്ന ജോൺ ബോൾട്ടനാണ് പകരം പദവി നല്കിയിരിക്കുന്നത്.
ട്രംപിന്റെ വിദേശനയ ടീമിലെ സുപ്രധാന പദവിയിൽ ബോൾട്ടൻ എത്തിയത് വലിയ ആശങ്കയ്ക്കു കാരണമായി. ട്രംപും ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നും തമ്മിൽ മേയിൽ നടക്കുമെന്നു കരുതുന്ന കൂടിക്കാഴ്ചയുടെ സാധ്യതയിൽ കരിനിഴൽ വീഴ്ത്തുന്നതാണ് ഈ നിയമനം.
ഏപ്രിൽ പകുതിവരെ മക്മാസ്റ്റർ തുടരും. അദ്ദേഹവും ട്രംപും തമ്മിൽ അഭിപ്രായഭിന്നത നിലനിന്നിരുന്നു. യോഗങ്ങളിൽ ഇരുവരും ഏറ്റുമുട്ടിയിരുന്നു. ഈ സാഹചര്യത്തിൽ പരസ്പര ധാരണയിൽ പിരിയാൻ മക്മാസ്റ്റർ തീരുമാനിക്കുകയായിരുന്നു. മക്മാസ്റ്ററെ ട്രംപ് നീക്കുമെന്ന് നേരത്തേ വ്യക്തമായിരുന്നു. പക്ഷേ, ബോൾട്ടന്റെ നിയമനം അപ്രതീക്ഷിതമായിരുന്നു.
അറുപത്തിയൊന്പതുകാരനായ ബോൾട്ടൻ യുദ്ധാനുകൂല നിലപാടുകൾക്കു കുപ്രസിദ്ധനാണ്. മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിന്റെ ഭരണത്തിൽ അമേരിക്കയുടെ യുഎൻ അംബാസഡറായിരുന്നു. ഇറാക്കിൽ അധിനിവേശം നടത്താനുള്ള ബുഷിന്റെ നയത്തെ ശക്തമായി പിന്തുണച്ചു. ഉത്തരകൊറിയയെ അങ്ങോട്ടുകയറി ആക്രമിക്കണമെന്ന് അടുത്തിടെയും പറയുകയുണ്ടായി. ഇറാനുമായുള്ള ആണവകരാർ റദ്ദാക്കണമെന്നു വാദിക്കുന്നയാളുമാണ്.
ബോൾട്ടന്റെ നിലപാടുകൾ ലോകരാജ്യങ്ങളോടുള്ള അമേരിക്കയുടെ സമീപനത്തെ കാര്യമായി ബാധിച്ചേക്കാം. നിർദിഷ്ട കിം-ട്രംപ് കൂടിക്കാഴ്ചയുടെ സ്ഥിതി എന്താകുമെന്നതിലാണ് ഏറ്റവും വലിയ ആശങ്ക. ആണവ, മിസൈൽ പരീക്ഷണങ്ങളുമായി ഭീഷണി ഉയർത്തിയ ഉത്തരകൊറിയയെ ചർച്ചയുടെ മാർഗത്തിലേക്കു കൊണ്ടുവരാൻ ഇതുവരെ കൈക്കൊണ്ട നടപടികളെല്ലാം വെള്ളത്തിലാകുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. വാണിജ്യം, സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ചൈനയുമായും റഷ്യയുമായുമുള്ള അമേരിക്കയുടെ ബന്ധത്തിലും ബോൾട്ടന്റെ നിലപാടുകൾ സ്വാധീനം ചെലുത്തിയേക്കാം.
ട്രംപിന്റെ വിദേശനയ സംഘത്തിൽ ഇതിനു മുന്പു പൊളിച്ചെഴുത്തുണ്ടായത് പതിനൊന്നു ദിവസം മുന്പാണ്. മിതവാദിയായ റെക്സ് ടില്ലേർസണെ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി സിഐഎ മേധാവി മൈക് പോംപിയോയ്ക്കു ചുമതല നല്കി.ഭരണത്തിൽ 14 മാസം പിന്നിടുന്ന ട്രംപിന്റെ ടീമിൽനിന്ന് നിരവധിപ്പേർ പുറത്താക്കപ്പെടുകയോ പിരിഞ്ഞുപോകുകയോ ചെയ്തു.
മക്മാസ്റ്റർ തെറിച്ചു; ബോൾട്ടൻ പുതിയ സുരക്ഷാ ഉപദേഷ്ടാവ്
01:12 AM Mar 24, 2018 | Deepika.com