ടെൽ്അവീവ്: ഇന്ത്യാ- ഇസ്രേലി ബന്ധത്തിൽ പുതിയ അധ്യായം രചിച്ച് എയർഇന്ത്യയുടെ ന്യൂഡൽഹി-ടെൽ അവീവ് വിമാനം സൗദിക്കു മുകളിലൂടെ പറന്ന് ടെൽ അവീവിലെ ബൻഗൂറിയൻ വിമാനത്താവളത്തിൽ ഇറങ്ങി. സൗദിയുടെ ആകാശത്തുകൂടെ പറക്കാൻ സാധിച്ചതിനാൽ യാത്രാസമയത്തിൽ രണ്ടുമണിക്കൂർ പത്തുമിനിറ്റ് ലാഭിക്കാനായി.
പല അറബി രാജ്യങ്ങളും ഇസ്രയേലിനെ അംഗീകരിക്കുന്നില്ല. അതിനാൽ ഇസ്രയേലിലേക്ക് തങ്ങളുടെ രാജ്യത്തിന്റെ വ്യോമാതിർത്തിയിലൂടെ പറക്കാൻ വിമാനക്കന്പനികൾക്ക് അനുമതി നൽകാറില്ല. സൗദിയുടെ അനുമതിക്കായി ചർച്ച തുടങ്ങിയിട്ട് ഏറെ നാളായെന്നും ഇപ്പോൾ കന്നിപ്പറക്കലിന് അനുമതി കിട്ടിയത് ചാരിതാർഥ്യജനകമാണെന്നും ടെൽ അവീവിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ പറഞ്ഞു.
ഒമാൻ, സൗദി, ജോർദാൻ റൂട്ടിലൂടെ പറന്നാണ് ഏഴുമണിക്കൂർ 15 മിനിറ്റുകൊണ്ട് ന്യൂഡൽഹിയിൽനിന്നു വിമാനം ടെൽഅവീവിലെത്തിയത്. എല്ലാ ചൊവ്വാ, വ്യാഴം, ഞായർ ദിവസങ്ങളിൽ ന്യൂഡൽഹിയിൽനിന്ന് ഇസ്രയേലിലേക്ക് വിമാന സർവീസുണ്ടാകും. ഇസ്രയേലിന്റെ എൽ ആൽ എയർ ലൈൻസിന് ഇനിയും സൗദിക്കു മുകളിലൂടെ പറക്കാൻ അനുമതി കിട്ടിയിട്ടില്ല. എൽ ആലിന്റെ ടെൽഅവീവ്- മുംബൈ വിമാനം സൗദി, യുഎഇ, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളെ ഒഴിവാക്കി ചെങ്കടലിനും ഏഡൻ ഉൾക്കടലിനും മുകളിലൂടെ പറന്നാണ് ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നത്.
എയർഇന്ത്യാ വിമാനം സൗദിക്കു മുകളിലൂടെ പറന്ന് ഇസ്രയേലിൽ
01:12 AM Mar 24, 2018 | Deepika.com