കൊച്ചി: സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിലാക്കി വിരൽത്തുന്പിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ആപ് "എം കേരളം' പ്രവർത്തനസജ്ജമായി.
സംസ്ഥാന ഐടി മിഷൻ വികസിപ്പിച്ച ആപ്പിൽ 20 വകുപ്പുകളുടെ നൂറിലേറെ സേവനങ്ങൾ ലഭിക്കും. സർക്കാർ സേനങ്ങൾക്കു പുറമേ ബാങ്കിംഗ് പണമിടപാട് സൗകര്യങ്ങളും ലഭ്യമാക്കും. ആപ്പിൽ ഒറ്റ ലോഗിനിലൂടെ ഈ സേവനങ്ങൾ ഉപയോഗിക്കാം. ഗൂഗിൾ പ്ലേസ്റ്റോർ, ഐഒഎസ് ആപ് സ്റ്റോർ, സർക്കാരിന്റെ kerala.gov.in എന്നിവിടങ്ങളിൽനിന്ന് ആപ് ഡൗൺലോഡ് ചെയ്യാം.
തുടക്കത്തിൽ യൂസർ നെയിമും പാസ്വേഡും നല്കി രജിസ്റ്റർ ചെയ്യണം. പിന്നീട് അതേ ലോഗിൻ ഉപയോഗിക്കാം. സേവനങ്ങൾ, വകുപ്പുകൾ, വിവരങ്ങൾ, അടിയന്തരസഹായം എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ ആപ്പിലുണ്ട്. ഇതിൽനിന്ന് ഉപയോക്താവിന് ആവശ്യമായ സേവനം തെരഞ്ഞെടുക്കാം. സർട്ടിഫിക്കറ്റുകൾ, പെർമിറ്റ്, ലൈസൻസ്, ട്രാവൽ, ടൂറിസം, ക്ഷേമപദ്ധതികൾ, കൃഷി, ആരോഗ്യം, കാലാവസ്ഥ എന്നിങ്ങനെ നീളുന്നു ആപ്പിലെ സേവനങ്ങൾ.
രണ്ടാം ഘട്ടത്തിൽ നാൽപത് വകുപ്പുകൾകൂടി ഉൾപ്പെടുത്തുമെന്ന് ഐടി സെക്രട്ടറി എം. ശിവശങ്കർ അറിയിച്ചു.
കോഴിക്കോട് സർവകലാശാലയുടെ സേവനങ്ങളും ആപ്പിൽ ലഭ്യമാണ്. മറ്റു സർവകലാശാലകളെയും ഉടൻ ഉൾപ്പെടുത്തും.എസ്ബിഐ മോപ്സ് പേമെന്റ് രീതി വഴി ആപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള 62 ബാങ്കുകളുടെ ഇന്റർനെറ്റ് ബാങ്കിംഗ് സേവനം ഉപയോഗിച്ചാൽ പണമിടപാടിനുള്ള അധിക ചാർജ് ഈടാക്കില്ല. ഡെബിറ്റ് കാർഡുകൾ വിവിധ വാലറ്റുകൾ എന്നിവയിലൂടെയും പണം അടയ്ക്കാം.
കേരളം സാന്പത്തികമുന്നേറ്റത്തിലാണ്. ഐടി, വാണിജ്യം, ഗതാഗതം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ വലിയ മുന്നേറ്റമുണ്ട്. കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള നിർദേശം പ്രായോഗികമായി ഗുണകരമാകുമെന്നാണ് തന്റെ അഭിപ്രായം. ചരക്കുസേവന നികുതി ഏർപ്പാടാക്കിയതിൽ തുടക്കത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും വാണിജ്യ വ്യവസായ മേഖലകളിൽ ഇപ്പോഴിതു പ്രാവർത്തികമായി വരുന്നുണ്ട്. വരുംകാലങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട നിലയിലേക്കു സാന്പത്തിക മേഖലയെ ഉയർത്താൻ ജിഎസ്ടിക്കു കഴിയും. എന്നാൽ ഒറ്റരാത്രികൊണ്ട് നോട്ട് നിരോധിച്ചത് തികഞ്ഞ പരാജയമായിരുന്നെന്നും രാജ്യത്തെ സാന്പത്തിക മേഖലയെ അതു പാടെ മന്ദീഭവിപ്പിച്ചു.
ഗീത ഗോപിനാഥ്, മുഖ്യമന്ത്രിയുടെ സാന്പത്തിക ഉപദേഷ്ടാവ്
സർക്കാരുകൾ മാറുന്നതിനനുസരിച്ചു വിദ്യാഭ്യാസനയത്തിൽ മാറ്റമുണ്ടാകുന്ന സ്ഥിതി ഇല്ലാതാക്കണം. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയ്ക്കു തന്ത്രപ്രധാനമായ ഡിജിറ്റൽ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കണം. ഡിജിറ്റൽ മേഖലയിൽ അനുദിനം ഉണ്ടാകുന്ന മാറ്റങ്ങൾ സ്വാംശീകരിച്ചു പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനു സർവകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കൂടുതൽ സ്വയംഭരണാധികാരം കൊടുക്കണം.
ടി.കെ. കുര്യൻപ്രേംജി ഇൻവസ്റ്റ്മെന്റ് മാനേജിംഗ് പാർട്ണർ
സാങ്കേതികവിദ്യ ഉയരങ്ങൾ കീഴടക്കുന്പോൾ കേരളം സന്പൂർണമായും കറൻസിരഹിതമാവുകയും നിരത്തുകളിൽ ഇലക്ട്രിക് വാഹനങ്ങൾ മാത്രം സഞ്ചരിക്കുകയും ചെയ്യുന്ന കാലത്തെയാണ് ഉറ്റുനോക്കുന്നത്.
എസ്.ഡി. ഷിബുലാൽസംസ്ഥാന ഐടി ഉന്നതാധികാര സമിതി അധ്യക്ഷൻ
ഇനി സേവനങ്ങൾ വിരൽത്തുന്പിൽ; എം കേരളം തയാർ
01:12 AM Mar 24, 2018 | Deepika.com