ജറുസലം: ഇസ്രേലി പട്ടാളക്കാരെ തല്ലുകയും തൊഴിക്കുകയും ചെയ്ത പലസ്തീൻ കൗമാരപ്രായക്കാരിക്ക് സൈനിക കോടതി എട്ടുമാസം തടവുശിക്ഷ വിധിച്ചു.
വെസ്റ്റ്ബാങ്കിലെ നബി സലേ ഗ്രാമത്തിലെ തന്റെ വീടിനു മുന്നിൽ വച്ചാണ് അഹെദ് തമീമി(17) ഇസ്രേലി സൈനികരെ മർദിച്ചത്. ഡിസംബർ 15നു പുറത്തായ ഇതിന്റെ വീഡിയോ വൈറലായി. തമീമിയും അവളുടെ കസിനും ചേർന്ന് തങ്ങളുടെ വീടിരിക്കുന്ന മേഖലയിൽനിന്നു സ്ഥലം വിടാൻ പട്ടാളക്കാരോട് ആജ്ഞാപിച്ചു. തുടർന്ന് പട്ടാളക്കാരെ ഉന്തി പുറത്താക്കുകയും തല്ലുകയും തൊഴിക്കുകയും ചെയ്യുന്നതിന്റെയും ദൃശ്യങ്ങളാണു വീഡിയോയിലുള്ളത്. സൈനികർ പരമാവധി സംയമനം പാലിച്ചു.
സൈനിക കോടതിയിലെ പ്രോസിക്യൂട്ടർമാരുമായി ഒത്തുതീർപ്പുണ്ടാക്കിയതിനെത്തുടർന്നാണു തമീമിയുടെ ശിക്ഷാകാലാവധി കുറച്ചത്. ഇതനുസരിച്ച് 12 ആരോപണങ്ങളിൽ നാലെണ്ണത്തിൽ തമീമി കുറ്റം സമ്മതിച്ചു. പന്ത്രണ്ടിലും ശിക്ഷ കിട്ടിയിരുന്നെങ്കിൽ വർഷങ്ങളോളം അവൾ തടവറയ്ക്കുള്ളിൽ കഴിയേണ്ടി വരുമായിരുന്നു. എട്ടുമാസം തടവിനു പുറമേ തമീമിക്ക് 1430ഡോളർ പിഴയും കോടതി വിധിച്ചു. തമീമിയുടെ മാതാവിനും കസിനും യഥാക്രമം എട്ടുമാസവും 16ദിവസവും തടവുശിക്ഷ ലഭിച്ചു.
തമീമിയുടെ കേസ് ലോകശ്രദ്ധ പിടിച്ചുപറ്റി. വെസ്റ്റ്ബാങ്കിലെ പലസ്തീൻകാർ സൈനികകോടതിയുടെ അധികാരപരിധിയിലും യഹൂദർ സിവിൽ കോടതിയുടെ അധികാര പരിധിയിലും വരുന്നത് വിവേചനപരമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സൈനിക കോടതിയിൽ വരുന്ന കേസുകളിൽ പലപ്പോഴും ഏറെനാളുകൾക്കു ശേഷമാണു വിചാരണ നടക്കുക. അതുവരെ പ്രതികൾ കസ്റ്റഡിയിൽ കഴിയണം. തടവറയിൽ പ്രതികൾ പീഡനത്തിനിരയാവുന്നുവെന്നും ആരോപണമുണ്ട്. വിചാരണത്തടവുകാരായി നൂറു കണക്കിനു പലസ്തീൻ കുട്ടികൾ ജയിലിൽ കഴിയുന്നുണ്ടെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ മിഡിൽ ഈസ്റ്റ് ഡിവിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സാറാ ലിയാ വിൽസൺ ചൂണ്ടിക്കാട്ടി.
ഇസ്രേലി പട്ടാളക്കാരെ തല്ലിയ പതിനേഴുകാരിക്ക് എട്ടുമാസം തടവ്
02:58 AM Mar 23, 2018 | Deepika.com