ന്യൂയോർക്ക്: ഫേസ് ബുക്കിൽനിന്ന് അഞ്ചുകോടി ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതിൽ ഫേസ് ബുക്ക് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറു (സിഇഒ) മായ മാർക്ക് സുക്കർ ബർഗ് ഖേദം പ്രകടിപ്പിച്ചു. ഫേസ് ബുക്കുമായി കരാറിൽ ഏർപ്പെട്ട ഒരു പ്രസ്ഥാനം ആണു തെറ്റു ചെയ്തതെന്നാണ് അദ്ദേഹം പറഞ്ഞത്. ജനങ്ങളുടെ വിശ്വാസത്തിന്മേലുള്ള വലിയ ലംഘനമാണിത്. ഇങ്ങനെ സംഭവിച്ചതിൽ ഞാൻ ആത്മാർഥമായി ഖേദിക്കുന്നു. അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കിലെ സുരക്ഷാ ക്രമീകരണം ശക്തവും ഭദ്രവുമാക്കാൻ വേണ്ടതു ചെയ്യുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
ഫേസ്ബുക്കിൽനിന്നു വിവരം ചോർത്തി അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചെന്ന വിവരം പുറത്തായി അഞ്ചാം ദിവസമാണു സുക്കർബർഗിന്റെ പ്രതികരണം. തന്റെ മൗനം ശരിയായിരുന്നില്ലെന്നും മുപ്പത്തിമൂന്നുകാരനായ ഈ ശതകോടീശ്വരൻ പറഞ്ഞു. ഫേസ്ബുക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഷെറിൾ സാൻഡ്ബെർഗും ഖേദം പ്രകടിപ്പിച്ചു.
സുക്കർബർഗിന്റെ ഖേദ പ്രസ്താവനയെ എല്ലാവരും പ്രശംസിച്ചില്ല. വേറെ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ കിട്ടുന്ന സാഹചര്യം തുടരുന്നതിൽ പലരും അമർഷം പ്രകടിപ്പിച്ചു. തങ്ങളറിയാതെ തങ്ങളുടെ വിവരങ്ങൾ വേറെ ആൾക്കാർക്കു കിട്ടുന്നതു ശരിയല്ലെന്നു പലരും ചൂണ്ടിക്കാട്ടി.
ഫേസ്ബുക്കിൽനിന്നു വിവരം ശേഖരിച്ച ആപ്പുകളെപ്പറ്റി അന്വേഷിക്കമെന്നു സുക്കർബർഗ് വാഗ്ദാനം ചെയ്തിട്ടുണ്ട്. 2014നു മുന്പു വളരെയേറെ വിവരങ്ങൾ പലർക്കും കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. അതിനുശേഷം ആപ്പുകൾക്ക് അങ്ങനെ വിവരം ശേഖരിക്കാൻ സൗകര്യം നല്കിയിട്ടില്ലെന്നാണു കന്പനി വിശദീകരിച്ചത്. ആപ്പുകൾക്കു പരിമിത സൗകര്യമേ പിന്നീടു നല്കിയിട്ടുള്ളുവത്രെ.
2015 ഡിസംബറിൽ തന്നെ മാധ്യമങ്ങൾ ഫേസ്ബുക്കിലെ വിവരങ്ങൾ ദുരുപയോഗിക്കുന്നതു ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അന്നു പ്രതികരിച്ചില്ല. ഇപ്പോൾ വലിയ ചോർത്തലിന്റെ വിവരം പുറത്തുവന്നപ്പോഴാണ് കന്പനി പ്രതികരിക്കുന്നതെന്നു ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു.
സുക്കർബർഗ് ഖേദിച്ചു
02:58 AM Mar 23, 2018 | Deepika.com