യാങ്കോൺ: മ്യാൻമർ പ്രസിഡന്റ് ടിൻ ച്യാവ് അപ്രതീക്ഷിതമായി ഇന്നലെ രാജിവച്ചു. മ്യാൻമർ നേതാവ് ഓങ് സാൻ സ്യൂചിയുടെ വിശ്വസ്തനായിരുന്നു. രോഹിംഗ്യൻ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ കുറ്റപ്പെടുത്തലിന് ഇരയായ സ്യൂചിക്ക് ഉറച്ച പിന്തുണ ച്യാവ് നല്കിയിരുന്നു.
എഴുപത്തിരണ്ടുകാരനായ ജ്യാവിന്റെ രാജി ആരോഗ്യപരമായ കാരണങ്ങളാലാണെന്നു സൂചനയുണ്ട്. ശരീരഭാരം കുറയുന്നതും ഹൃദ്രോഗങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.
ഭരണഘടനാപരമായ വിലക്കുള്ളതിനാൽ മ്യാൻമർ പ്രസിഡന്റാവാൻ സ്യൂചിക്കു സാധിക്കാത്തതുകൊണ്ടാണ് സ്റ്റേറ്റ് കൗൺസിലർ എന്ന പദവി സ്വീകരിച്ച് ബാല്യകാല സുഹൃത്തും ഉപദേഷ്ടാവും ഡ്രൈവറുമൊക്കെയായിരുന്ന ച്യാവിനെ അവർ പ്രസിഡന്റ് പദവിയിൽ അവരോധിച്ചത്.
1962നുശേഷം മ്യാൻമറിൽ ആദ്യമായി അധികാരത്തിലേറിയ സിവിലിയൻ പ്രസിഡന്റായിരുന്നു ച്യാവ്. യൂണിവേഴ്സിറ്റി ഓഫ് ലണ്ടന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കന്പ്യൂട്ടർ സയൻസിൽ പഠിച്ച അദ്ദേഹം അധ്യാപകനായും 70-80 കളിൽ വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായും ജോലി ചെയ്തിട്ടുണ്ട്.
ഏഴു ദിവസത്തിനകം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. വൈസ് പ്രസിഡന്റും മുൻ പട്ടാള ജനറലുമായ മ്യിന്റ് സ്വേ അതുവരെ പ്രസിഡന്റിന്റെ ചുമതല നിർവഹിക്കും. സ്യൂചിയുമായി അടുപ്പമുള്ള സോ മിന്റ് മൗംഗ്, മുൻ സ്പീക്കർ വിൻ മിന്റ് തുടങ്ങിയവരാണു പുതിയ പ്രസിഡന്റാവാൻ സാധ്യതയുള്ളവർ.
മ്യാൻമറിലെ ന്യൂനപക്ഷസമുദായമായ രോഹിംഗ്യൻ മുസ്ലിംകൾക്കുനേർക്ക് പട്ടാളം സ്വീകരിച്ച കിരാത നടപടികൾ സമാധാന നൊബേൽ ജേതാവായ സ്യൂചിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേല്പിച്ചു. ഏഴു ലക്ഷം രോഹിംഗ്യകൾ ബംഗ്ലാദേശിലേക്കു പലായനം ചെയ്തു.
മ്യാൻമറിൽ ഇപ്പോഴും പട്ടാളത്തിന് ശക്തമായ സ്വാധീനമാണെന്നും സ്യൂചിക്ക് പരിമിതികളുണ്ടെന്നുമാണ് സ്യൂചിയെ പിന്തുണയ്ക്കുന്നവർ പറയുന്നത്. ആഭ്യന്തരം, പ്രതിരോധം, അതിർത്തി എന്നീ മൂന്നു മന്ത്രിസ്ഥാനങ്ങൾ പട്ടാളത്തിന്റെ നിയന്ത്രണത്തിലാണ്.
മ്യാൻമർ പ്രസിഡന്റ് ടിൻ ച്യാവ് രാജിവച്ചു
03:07 AM Mar 22, 2018 | Deepika.com