ജറുസലം: സിറിയൻ നഗരമായ ഡെയിർ അൽസോറിൽ അസാദ് ഭരണകൂടം ഉത്തരകൊറിയൻ സഹായത്തോടെ അതീവ രഹസ്യമായി നിർമിച്ചുവന്ന ആണവ റിയാക്ടർ 2007ൽ തകർത്ത കാര്യം ഇസ്രയേൽ ഔദ്യോഗികമായി വെളിപ്പെടുത്തി.
എഫ്15, 16 ഇനങ്ങളിൽപ്പെട്ട എട്ടു യുദ്ധവിമാനങ്ങൾ വെറും മൂന്നുമിനിറ്റിനുകൊണ്ടാണ് 2007 സെപ്റ്റംബർ ആറിനു പുലർച്ചെ റിയാക്ടർ ബോംബിട്ടു തകർത്തത്. ഇതു തെളിയിക്കുന്ന ഫോട്ടോകളും ഇന്റലിജൻസ് രേഖകളും ഇന്നലെ ഇസ്രേലി ഭരണകൂടം പുറത്തുവിട്ടു. ആണവമോഹം വച്ചുപുലർത്തുന്ന ഇറാനുള്ള മുന്നറിയിപ്പുകൂടിയാണ് ഈ വെളിപ്പെടുത്തൽ.
ഇസ്രയേലിന്റെ നിലനില്പിനെ അപകടത്തിലാക്കുന്നവരുടെ കൈയിൽ ആണവായുധങ്ങൾ എത്തിപ്പെടാൻ ഒരിക്കലും സമ്മതിക്കില്ല. അന്ന് സിറിയ. ഇന്ന് ഇറാൻ- ഇന്റലിജൻസ് മന്ത്രി ഇസ്രയേൽ കാറ്റ്സ് ട്വീറ്റു ചെയ്തു.
ഉത്തരകൊറിയൻ ശാസ്ത്രജ്ഞരുടെ സഹായത്തോടെ നിർമാണം ആരംഭിച്ച റിയാക്ടർ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകാനിരിക്കേയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.
അണ്വായുധ നിർമാണത്തിന് ആവശ്യമായ പ്ലൂട്ടോണിയം ഇവിടെ ഉത്പാദിക്കാനാണു ലക്ഷ്യമിട്ടത്.
അമേരിക്കയെ സമീപിച്ചെങ്കിലും ഇറാക്കിനും അഫ്ഗാനിസ്ഥാനും പുറമേ മൂന്നാമതൊരു യുദ്ധമുന്നണികൂടി തുറക്കാൻ പദ്ധതിയില്ലെന്നായിരുന്നു ബുഷ് ഭരണകൂടം പറഞ്ഞത്. എന്നാൽ ഇസ്രയേൽ നേരിട്ട് ആക്രമണം നടത്തുന്നതിന് അവർ വിരോധം പറഞ്ഞതുമില്ല.
ഇതേത്തുടർന്നാണ് എഹൂദ് ഓൾമെർട്ടിന്റെ നേതൃത്വത്തിലുള്ള ഇസ്രേലി മന്ത്രിസഭ ഡെയിർഅൽ അസോറിലെ റിയാക്ടർ തകർക്കാനുള്ള നീക്കത്തിനു പച്ചക്കൊടി കാട്ടിയത്.
സിറിയയുടെ ആണവ റിയാക്ടർ ഇസ്രയേൽ തകർത്തതു മൂന്നുമിനിറ്റിൽ
03:07 AM Mar 22, 2018 | Deepika.com