പാരീസ്: നിയമവിരുദ്ധമായി തെരഞ്ഞെടുപ്പുഫണ്ടിലേക്കു വിദേശസഹായം സ്വീകരിച്ച കേസിൽ മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസിയെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു.
2007ലെ ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുൻ ലിബിയൻ ഏകാധിപതി മുവമ്മർ ഗദ്ദാഫിയിൽനിന്ന് 617ലക്ഷം ഡോളർ കൈപ്പറ്റിയെന്നാണു കേസ്.
സർക്കോസിയുടെ അടുത്ത സുഹൃത്തും മുൻ മന്ത്രിയുമായ ബ്രൈസ് ഹോർട്ടിഫ്യൂവിനെയും ഇതേ കേസിൽ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
2007 മുതൽ 2012 വരെ ഫ്രാൻസിന്റെ പ്രസിഡന്റായിരുന്നു സർക്കോസിക്കു ഗദ്ദാഫിയുമായി സങ്കീർണമായ ബന്ധമാണുണ്ടായിരുന്നത്.
പ്രസിഡന്റായ ഉടൻ ഗദ്ദാഫിയെ പാരീസിലേക്ക് ക്ഷണിച്ച സർക്കോസി തന്നെയാണ് പിന്നീട് ഗദ്ദാഫി ഭരണകൂടത്തിനെതിരേ നാറ്റോയുമായി ചേർന്നു വ്യോമാക്രമണത്തിന് ഉത്തരവു നൽകിയത്. ലിബിയയിൽനിന്നു പലായനം ചെയ്യാൻ ശ്രമിച്ച ഗദ്ദാഫിയെ എതിരാളികൾ പിടികൂടി 2011 ഒക്ടോബറിൽ വധിക്കുകയായിരുന്നു.
ഗദ്ദാഫിയിൽനിന്നു കിട്ടിയ ഫണ്ട് സർക്കോസിക്ക് എത്തിച്ചുകൊടുക്കുന്നതിന് ഇടനിലക്കാരനായിരുന്നുവെന്നു സംശയിക്കുന്ന ഫ്രഞ്ച് ബിസിനസുകാരൻ ജനുവരിയിൽ ബ്രിട്ടനിൽ അറസ്റ്റിലായതിനെത്തുടർന്നാണ് കേസ് വഴിത്തിരിവിൽ എത്തിയത്.
ഗദ്ദാഫി ഭരണകൂടത്തിലെ മുൻ ഉദ്യോഗസ്ഥരും ഫണ്ട് കൈമാറ്റ ആരോപണം സ്ഥിരീകരിച്ചു. 2012ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച സർക്കോസി ഫ്രാൻസ്വാ ഒളാന്ദിനോടു പരാജയപ്പെട്ടു.
ഈ തെരഞ്ഞെടുപ്പിലും വിദേശഫണ്ട് സ്വീകരിച്ചെന്ന് സർക്കോസിക്ക് എതിരേ ആരോപണമുണ്ട്.
മുൻ ഫ്രഞ്ച് പ്രസിഡന്റ് സർക്കോസി കസ്റ്റഡിയിൽ
02:11 AM Mar 21, 2018 | Deepika.com