അങ്കാറ: കുർദുകളെ തുരത്തി സിറിയയിലെ അഫ്രീൻ നഗരത്തിന്റെ നിയന്ത്രണം തുർക്കിസേനയും ഫ്രീ സിറിയൻ ആർമിയും ചേർന്നു കൈയടക്കി. തുർക്കി പ്രസിഡന്റ് തയിബ് എർദോഗൻ അങ്കാറയിൽ അറിയിച്ചതാണ് ഇക്കാര്യം. കുർദുകളെ ഭീകര ഗ്രൂപ്പായാണു തുർക്കി കാണുന്നത്. തുർക്കിയോടു ചേർന്നുള്ള സിറിയൻ മേഖലയിൽ കുർദുകളുടെ സാന്നിധ്യം ഭീഷണിയാണെന്നു തുർക്കി കരുതുന്നു. അഫ്രീനിൽ 280 സിവിലിയന്മാർ കൊല്ലപ്പെട്ടെന്നുള്ള റിപ്പോർട്ട് അങ്കാറ നിഷേധിച്ചു.
കൂടുതൽ സിവിലിയന്മാർക്കു ജീവഹാനി നേരിടുന്നതു തടയാനായി നഗരത്തിൽനിന്നു പിന്മാറുകയാണെന്നു അഫ്രീൻ എക്സിക്യൂട്ടീവ് കൗൺസിൽ വ്യക്തമാക്കി. അഫ്രീൻ നഗരം ഉൾപ്പെടുന്ന അഫ്രീൻ മേഖലയിൽ ഗറില്ലാ യുദ്ധം നടത്തുമെന്ന് എക്സിക്യൂട്ടീവ് കൗൺസിലിന്റെ സഹാധ്യക്ഷനായ ഓഥ്മൻ ഷേക്ക് ഇസാ മുന്നറിയിപ്പു നൽകി. ജനുവരി 20നാണു തുർക്കി സൈന്യം അഫ്രീനെതിരേ പോരാട്ടം തുടങ്ങിയത്. ഇതിനകം 46 തുർക്കി സൈനികർ കൊല്ലപ്പെട്ടു.
അഫ്രീനിൽനിന്ന് അടുത്തനാളുകളിൽ രണ്ടുലക്ഷത്തോളം സിവിലിയന്മാർ ഒഴിഞ്ഞുപോയെന്നു സിറിയൻ ഒബ്സർവേറ്ററി അറിയിച്ചു. ഇന്നലെയും നിരവധി പേർ കിട്ടിയ വാഹനങ്ങളിലും മോട്ടോർബൈക്കുകളിലുമായി സിറിയൻ സേനയുടെ നിയന്ത്രണത്തിലുള്ള മേഖലയിലേക്കു പലായനം ചെയ്തു. ഐഎസ് ഉൾപ്പെടെയുള്ള ഭീകരഗ്രൂപ്പുകൾക്ക് എതിരേ പോരാടുന്നതിനു കുർദുകളുടെ സഹായം അമേരിക്ക ഉപയോഗപ്പെടുത്തുന്നുണ്ട്. സിറിയയിലെ കുർദുകൾക്ക് എതിരേ തുർക്കി സൈനിക നടപടിക്കു മുതിർന്നത് അമേരിക്ക-തുർക്കി ബന്ധം വഷളാക്കി.
ഇതിനിടെ 2012 മുതൽ വിമത നിയന്ത്രണത്തിലുള്ള ഈസ്റ്റേൺ ഗൂട്ടായിൽ സിറിയൻ സൈന്യം മുന്നേറ്റം തുടരുകയാണ്. സിറിയൻ തലസ്ഥാനമായ ഡമാസ്കസിനു സമീപമുള്ള ഈസ്റ്റേൺ ഗൂട്ടായിലെ ഒരു പട്ടണം കൂടി ഇന്നലെ സിറിയൻ സൈന്യം കൈയടക്കി. ഈസ്റ്റേൺ ഗൂട്ടായുടെ 80ശതമാനം പ്രദേശം സിറിയൻ സൈന്യത്തിന്റെ പിടിയിലായെന്നു ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി പറഞ്ഞു.
പ്രസിഡന്റ് അസാദ് ഇന്നലെ ഈസ്റ്റേൺ ഗൂട്ടാ സന്ദർശിച്ച് സൈനികരുമായി സംഭാഷണം നടത്തുന്നതിന്റെ ദൃശ്യം സ്റ്റേറ്റ് ടിവി സംപ്രേഷണം ചെയ്തു.
സിറിയയിലെ അഫ്രീൻ നഗരം തുർക്കി സൈന്യം പിടിച്ചു
12:59 AM Mar 19, 2018 | Deepika.com