ലണ്ടൻ: ബ്രിട്ടനിൽ താമസിക്കുന്ന മുൻ റഷ്യൻ ഇരട്ടച്ചാരൻ സ്ക്രിപാലിനെതിരേ പ്രയോഗിച്ച നോവിചോക് ഇനത്തിൽപ്പെട്ട രാസായുധം കഴിഞ്ഞ പത്തുവർഷമായി റഷ്യ നിർമിച്ചു സ്റ്റോക്കു ചെയ്തു വരികയായിരുന്നുവെന്നും ഇതിനു തെളിവുണ്ടെന്നും ബ്രിട്ടീഷ് വിദേശമന്ത്രി ബോറീസ് ജോൺസൺ. 1993ൽ തന്നെ ഇതിന്റെ ഉത്പാദനം നിർത്തിയെന്ന യൂറോപ്യൻ യൂണിയനിലെ റഷ്യൻ സ്ഥാനപതി വ്ളാദിമിർ ചിസോവിന്റെ വാദത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സാലിസ്ബറിയിൽനിന്ന് എട്ടുമൈൽ അകലെ പോർട്ടോൺ ഡൗണിലുള്ള ലബോറട്ടറിയിൽ ബ്രിട്ടീഷ് ഏജന്റുമാർ നോവിചോക് സൂക്ഷിച്ചിരുന്നുവെന്നും ചിസോവ് ആരോപിച്ചു. ബ്രിട്ടനിലെ സാലിസ്ബറിയിൽ താമസിക്കുന്ന സ്ക്രിപാലിനും മോസ്കോയിൽനിന്ന് അദ്ദേഹത്തെ സന്ദർശിക്കാനെത്തിയ മകൾ യൂലിയയ്ക്കും നേർക്കു സാലിസ്ബറിയിലെ ഷോപ്പിംഗ് മാൾ പരിസരത്തുവച്ചാണു രാസായുധാക്രമണമുണ്ടായത്. ഗുരുതരാവസ്ഥയിലായ ഇരുവരും ഇപ്പോഴും ആശുപത്രിയിലാണ്. പ്രസിഡന്റ് പുടിൻ നേരിട്ടാണു രാസായുധാക്രമണത്തിന് ഉത്തരവിട്ടതെന്നു നേരത്തെ ജോൺസൺ ആരോപിച്ചിരുന്നു.
സാലിസ്ബറിയിൽ കാണപ്പെട്ട നോവിചോക് സാന്പിളിന്റെ പരിശോധനയിൽ റഷ്യൻ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന ചിസോവിന്റെ ആവശ്യം ബോറീസ് ജോൺസൺ തള്ളി. യുഎന്നിന്റെ രാസായുധ നിരോധന സംഘടനയുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞർ ഇന്നു സാലിസ്ബറിയിൽ എത്തുമെന്നും അവർ വേണ്ട പരിശോധന നടത്തണമെന്നും വിദേശമന്ത്രി പറഞ്ഞു.
നോവിചോക് സാന്പിളുകൾ പ്രശസ്ത ലബോറട്ടറികളിൽ പരിശോധന നടത്തി രണ്ടാഴ്ചയ്ക്കകം അവർ റിപ്പോർട്ടു തരുമെന്നു പ്രതീക്ഷിക്കുന്നതായി ബ്രിട്ടീഷ് വിദേശമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി. ഇതിനിടെ ബ്രിട്ടനിലെ ഊർജനിലയങ്ങൾക്ക് എതിരേ റഷ്യ സൈബർ ആക്രമണം നടത്തിയേക്കാമെന്ന് ആശങ്കയുള്ളതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
റഷ്യക്ക് എതിരേ തെളിവുണ്ടെന്നു ബ്രിട്ടൻ
12:59 AM Mar 19, 2018 | Deepika.com