ബെയ്ജിംഗ്: ഷി ചിൻപിംഗിനെ ചൈനയുടെ പ്രസിഡന്റായി ചൈനീസ് പാർലമെന്റ് തെരഞ്ഞെടുത്തു. അഞ്ചു വർഷം നീളുന്ന രണ്ടാമത്തെ കാലാവധിയിലേക്കാണു തെരഞ്ഞെടുപ്പ്. ഒരാഴ്ച മുന്പു പാസാക്കിയ ഭരണഘടനാ ഭേദഗതി വഴി പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും രണ്ടുടേം എന്ന വ്യവസ്ഥ നീക്കിയിരുന്നു. അതനുസരിച്ചു ഷിക്ക് ആജീവനാന്തം പ്രസിഡന്റായി തുടരാം. പാർലമെന്റിലെ 2970 പേരും ഷിക്ക് വോട്ട് ചെയ്തു.
ഷിയുടെ വിശ്വസ്തൻ വാംഗ് ചിഷാനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നതസമിതികളിലൊന്നും അംഗമല്ല വാംഗ്. 2012 മുതൽ പാർട്ടി പോളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ അംഗമായിരുന്നു. ഒക്ടോബറിൽ അതിൽനിന്നു മാറിയിരുന്നു. ഒന്നിനെതിരേ 2969 വോട്ടിനാണ് വാംഗിനെ തെരഞ്ഞെടുത്തത്.
പാർലമെന്റ് ചെയർമാനായി ഷിയുടെ ഉറ്റ അനുയായി ലി ചാൻഷുവിനെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് പദവിക്കു പുറമേ കേന്ദ്ര മിലിട്ടറി കമ്മീഷൻ ചെയർമാൻ പദവിയിലേക്കും ഷിയെ തെരഞ്ഞെടുത്തു. കഴിഞ്ഞ ഒക്ടോബറിൽ കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിപദത്തിലേക്കു രണ്ടാം വട്ടവും ഷിയെ തെരഞ്ഞെടുത്തിരുന്നു. 64 വയസുള്ള ഷി ഇന്നു പുതിയ മന്ത്രിമാരെയും കേന്ദ്ര ബാങ്ക് ഗവർണറെയും പ്രഖ്യാപിക്കും. പ്രധാനമന്ത്രി ലി കെചിയാംഗിനു മാറ്റമുണ്ടാകില്ല. എന്നാൽ ഒട്ടുമിക്ക മന്ത്രിമാർക്കും മാറ്റം പ്രതീക്ഷിക്കാം.
ഇന്ത്യ - ചൈന ചർച്ചകൾക്കുള്ള പ്രത്യേക പ്രതിനിധിയും സ്റ്റേറ്റ് കൗൺസിലറുമായ യാംഗ് ജിയേചി പോളിറ്റ് ബ്യൂറോയിലേക്ക് ഉയർത്തപ്പെട്ടിട്ടുണ്ട്. യാംഗിനു പകരം വിദേശകാര്യമന്ത്രി വാംഗ് ചി സ്റ്റേറ്റ് കൗൺസിലറും പ്രത്യേക പ്രതിനിധിയുമാകും.
എട്ടാമൻ, പക്ഷേ രണ്ടാമൻ
പ്രസിഡന്റ് ഷി ചിൻപിംഗിന്റെ വലംകൈ. അതാണു പുതിയ ചൈനീസ് വൈസ് പ്രസിഡന്റ് വാംഗ് ചിഷാനെപ്പറ്റിയുള്ള വിലയിരുത്തൽ. ചിലർ ഷിയുടെ ആരാച്ചാരായാണ് ഈ പഴയ ചരിത്ര പ്രഫസറെ കാണുന്നത്. കഴിഞ്ഞ അഞ്ചുവർഷം വാംഗ്, ഷിയുടെ ശത്രുക്കളെ ഒതുക്കിയതാണ് ആ വിശേഷണത്തിനു കാരണം. രണ്ടു ജനറൽമാർ, പോളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ ഒരു മുൻ അംഗം എന്നിവർ തുടങ്ങി നൂറുകണക്കിന് ഉന്നതർ അഴിമതിയുടെ പേരിൽ പിടിയിലായി. ചിലർ തടവിൽ, മറ്റു ചിലർ പദവികൾ നഷ്ടപ്പെട്ട നിലയിൽ.
ആജീവനാന്ത പ്രസിഡന്റായി തുടരാനാണു ശനിയാഴ്ച ചൈനീസ് പാർലമെന്റ് (നാഷണൽ പീപ്പിൾസ് കോൺഗ്രസ്) ഷിയെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഒരാഴ്ച മുന്പ് രാജ്യത്തിന്റെ ഭരണഘടന ഭേദഗതി ചെയ്തപ്പോൾ ഷിക്ക് എത്ര കാലാവധി വേണമെങ്കിലും തുടരാം എന്നായി.
ഉന്നത പദവികളിൽ 68 വയസിലെ റിട്ടയർമെന്റ് എന്ന വ്യവസ്ഥ തള്ളിക്കളഞ്ഞാണു വാംഗിനെ ഇന്നലെ വൈസ് പ്രസിഡന്റാക്കിയത്. ഇതുവരെ അലങ്കാരപദവിയായിരുന്നു വൈസ് പ്രസിഡന്റിന്റേത്. 69 വയസുള്ള വാംഗ് ഇരിക്കുന്നതോടെ ആ പദവി ശക്തമാകും. ഷിക്ക് എന്തെങ്കിലും സംഭവിച്ചാൽ പ്രസിഡന്റ് സ്ഥാനം വാംഗിനാകും.
കഴിഞ്ഞ ഒക്ടോബറിലാണു പ്രായനിബന്ധന വച്ച് വാംഗിനെ പോളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽനിന്നു മാറിയത്. എങ്കിലും, സുപ്രധാന സമിതികളിലെല്ലാം വാംഗ് പങ്കെടുത്തു പോന്നു. ഇന്നലെ പുതിയ നേതൃനിരയെ അവതരിപ്പിച്ചപ്പോൾ എട്ടാം സ്ഥാനത്തായി വാംഗ്. ഷിയും സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളും കഴിഞ്ഞുള്ള സ്ഥാനം.
വാംഗിന്റെ ഈ പദവിയിലെ പ്രധാന ചുമതല വിദേശരാജ്യങ്ങളുമായുള്ള സാന്പത്തിക -വാണിജ്യ ബന്ധങ്ങളാണ്. അമേരിക്കയുമായാണു കൂടുതൽ തർക്കങ്ങൾ ഉള്ളത്. കുറേക്കാലമായി അമേരിക്കൻ നേതാക്കളുമായി ഇടപഴകിപ്പോരുന്ന വാംഗ് ഇനി കൂടുതൽ ആധികാരികമായി അവരോട് ഇടപെടും. ചൈനയെ വൻ ശക്തിയായി അംഗീകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു ഷിയും വാംഗും സാന്പത്തിക - വാണിജ്യ നയതന്ത്രം നടപ്പാക്കുക.
വാംഗിന്റെ ഉയർച്ച സ്വഭാവികമായും പ്രധാനമന്ത്രി ലി കെചിയാംഗിന്റെ പ്രാധാന്യം കുറയ്ക്കും. ഷിയുമായി പല കാര്യങ്ങളിലും യോജിപ്പില്ലാത്തയാളാണു ലി.
സാംസ്കാരിക വിപ്ലവകാലത്ത് (1966-69) ബെയ്ജിംഗിൽനിന്നു ഷാൻസി എന്ന ദരിദ്ര പ്രവിശ്യയിലേക്ക് അയയ്ക്കപ്പെട്ടവരാണു ഷിയും വാംഗും. അവിടെ തുടങ്ങിയ സൗഹൃദം അഞ്ചു ദശകം പിന്നിട്ടിട്ടും തുടരുന്നു. ഷിയേക്കാൾ അഞ്ചു വയസ് കൂടുതലുള്ള വാംഗ് മുൻ ഒന്നാം ഉപപ്രധാനമന്ത്രി യാവോ യിലിന്റെ മകളുടെ ഭർത്താവാണ്. ടിയനാൻമെൻ കൂട്ടക്കുരുതിയെ ശക്തമായി ന്യായീകരിച്ചയാളാണു യാവോ. അതേ കർക്കശനിലപാടാണു വാംഗിനുമുള്ളത്.
കമ്യൂണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യൂറോയിൽ അംഗമല്ലാതെയാണു വാംഗ് രാജ്യത്തിന്റെ വൈസ് പ്രസിഡന്റാകുന്നത്. 1990കളുടെ തുടക്കത്തിൽ റോംഗ് യിറൻ എന്ന കോടീശ്വരനായ വ്യവസായി മാത്രമേ ഉന്നത പാർട്ടി സമിതികളിൽ അംഗമല്ലാതെ വൈസ് പ്രസിഡന്റായിട്ടുള്ളൂ. 19-ാം നൂറ്റാണ്ടിലെ ചൈനീസ് ചരിത്രം പഠിച്ച് പ്രഫസറായ വാംഗ് ചിഷാൻ വൈസ് പ്രസിഡന്റ് പദവിയിൽ പുതിയ ചരിത്രമാകും കുറിക്കുക.
സംഘാടനം, ധനകാര്യ മാനേജ്മെന്റ്, നയതന്ത്രം, പാർട്ടി അച്ചടക്കം തുടങ്ങിയ മേഖലകളിലെല്ലാം പ്രവർത്തിച്ചു വിജയിച്ചിട്ടുള്ളയാളാണു വാംഗ്. ബെയ്ജിംഗ് മേയർ ആയിരുന്നപ്പോഴാണ് 2008 ഒളിന്പിക്സിന്റെ ഒരുക്കവും നടത്തിപ്പും. ഷാങ്ഹായിലെ 2010 എക്സ്പോ വാംഗ് അവിടെ പാർട്ടി മേധാവി ആയിരുന്നപ്പോഴാണ്. 1997ലെ ഏഷ്യൻ ധനകാര്യ പ്രതിസന്ധികാലത്തു ചൈനീസ് ധനകാര്യ മേഖലയുടെ നിയന്ത്രണ സമിതിയിൽ വാംഗ് ഉണ്ടായിരുന്നു.
കീഴ്വഴക്കങ്ങൾ മാറ്റിമറിക്കുന്ന ഷിയുടെ വൈസ് പ്രസിഡന്റ് ആയതോടെ വാംഗിന്റെ പ്രവർത്തനമേഖലകൾ ഏതെന്നു വ്യക്തമായിട്ടില്ല. ഉറപ്പായ കാര്യങ്ങൾ രണ്ടാണ്. ഒന്ന്: പ്രധാനമന്ത്രി ലി കെചിംയാഗിന്റെ പ്രാധാന്യം കുറയും. രണ്ട്: അമേരിക്കയുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്നതിൽ വാംഗിനാകും കൂടുതൽ പങ്ക്.
ഷി വീണ്ടും പ്രസിഡന്റ്; വാംഗ് വൈസ് പ്രസിഡന്റ്
01:05 AM Mar 18, 2018 | Deepika.com