മോസ്കോ: സെർജി സ്ക്രിപാൽ വിഷയത്തിൽ ബ്രിട്ടനോടു റഷ്യയുടെ പകരംവീട്ടൽ. 23 ബ്രിട്ടീഷ് തയതന്ത്രജ്ഞരെ പുറത്താക്കാൻ റഷ്യ തീരുമാനിച്ചു. മോസ്കോയിലെ ബ്രിട്ടീഷ് എംബസി ഉദ്യോഗസ്ഥർക്കെതിരേയാണ് നടപടി. നേരത്തേ 23 റഷ്യൻ നയതന്ത്രജ്ഞരെ ബ്രിട്ടൻ പുറത്താക്കിയിരുന്നു.
റഷ്യക്കും ബ്രിട്ടനുംവേണ്ടി ചാരപ്പണി നടത്തിയിട്ടുള്ള ഡ ബിൾ ഏജന്റ് സെർജി സ്ക്രിപാലിനും മകൾ യൂലിയയ്ക്കും നേർക്ക് മാർച്ച് നാലിനുണ്ടായ രാസായുധ ആക്രമണത്തിനു പിന്നിൽ റഷ്യയാണെന്ന ബ്രിട്ടന്റെ ആരോപണം രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വളരെ മോശമാക്കിയിരിക്കുകയാണ്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്നുവരെ ബ്രിട്ടൻ ആരോപിച്ചു.
ഇന്നലെ ബ്രിട്ടീഷ് അംബാസഡർ ലാറി ബ്രിസ്റ്റോയെ റഷ്യൻ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി. തുടർന്നാണ് പ്രതികാര നടപടികൾ പ്രഖ്യാപിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധം പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച ബ്രിട്ടീഷ് കൗൺസിലും സെന്റ് പീറ്റേഴ്സ്ബർഗിലെ ബ്രിട്ടീഷ് കോൺസുലേറ്റും അടച്ചുപൂട്ടുമെന്നും റഷ്യ അറിയിച്ചു. മോസ്കോയിലെയും എക്കാത്തരിൻബർഗിലെയും ബ്രിട്ടീഷ് കോണ്സുലേറ്റുകൾക്കെതിരേ നടപടിയില്ല. അതേസമയം, ഇത്തരമൊരു നടപടി റഷ്യ സ്വീകരിക്കുമെന്നു ബ്രിട്ടൻ പ്രതീക്ഷിച്ചിരുന്നു.
ഇതിനിടെ, സ്ക്രിപാലിനെതിരേ പ്രയോഗിക്കപ്പെട്ട രാസായുധം പരിശോധിക്കാൻ രാസായുധ നിരോധന സംഘടന(ഒപിസിഡബ്ല്യു)യെ ക്ഷണിച്ചതായി ബ്രിട്ടൻ അറിയിച്ചു. റഷ്യ വികസിപ്പിച്ച നോവിചോക് എന്ന രാസായുധമാണ് സ്ക്രിപാലിനും മകൾക്കുമെതിരേ പ്രയോഗിച്ചതെന്നു കരുതുന്നു.
പകരത്തിനു പകരം; 23 ബ്രിട്ടീഷ് നയതന്ത്രജ്ഞരെ റഷ്യ പുറത്താക്കി
01:05 AM Mar 18, 2018 | Deepika.com