ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകൾ വായ്പ നല്കിയവയിൽ 40 ശതമാനവും നിഷ്ക്രിയ ആസ്തിയിൽപ്പെടുത്തി. ബാങ്കുകളിൽ അഞ്ചെണ്ണത്തിന്റെ നിഷ്ക്രിയ ആസ്തി 40 ശതമാനത്തിനു മുകളിലാണ്. വായ്പകളിൽ 50 ശതമാനം നിഷ്ക്രിയ ആസ്തിയിയുമായി സ്വകാര്യമേഖലാ ബാങ്കായ കാത്തലിക് സിറിയൻ ബാങ്ക് ആണ് അളവിൽ ഒന്നാമത്. വലിയ കമ്പനികൾക്കു നല്കിയ വായ്പകളാണ് നിഷ്ക്രിയ ആസ്തിയായി ബാങ്കുകളിൽ ഉയർന്നത്. ആറു ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി 30 ശതമാനത്തിനു മുകളിലാണ്.
സ്റ്റീൽ, ഓട്ടോ പാർട്സ്, റിയൽ എസ്റ്റേറ്റ് വിഭാഗങ്ങളിലായി ഒരു ഡസനോളം കമ്പനികൾ തിരിച്ചടവ് മുടക്കിയതിനെത്തുടർന്ന് പാപ്പർ നടപടികൾ നേരിടുകയാണ്. കൺസ്യൂമർ ഗുഡ്സ് വിഭാഗത്തിലുൾപ്പെടെയുള്ള 40 കമ്പനികൾക്കെതിരേ പാപ്പർ നടപടികൾ തുടങ്ങാനുള്ള ശ്രമത്തിലാണ് ബാങ്കുകൾ ഇപ്പോൾ. കേന്ദ്രസർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിലാണ് കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്.
റിസർവ് ബാങ്കിന്റെ റിപ്പോർട്ടനുസരിച്ച് 2015 മാർച്ചിൽ 1.2 ലക്ഷം കോടി രൂപയായിരുന്ന നിഷ്ക്രിയ ആസ്തി 2017 ഡിസംബറിൽ 5.3 ലക്ഷം കോടിയായി ഉയർന്നിട്ടുണ്ട്. 33 മാസത്തിനിടെ നാലര മടങ്ങ് വർധന.
വായ്പകളിൽ 40 ശതമാനവും നിഷ്ക്രിയ ആസ്തി
11:58 PM Mar 17, 2018 | Deepika.com