ലണ്ടൻ: ഇംഗ്ലണ്ടിലെ സാലിസ്ബറിയിൽ റഷ്യൻ ഇരട്ടച്ചാരൻ സെർജി സ്ക്രിപാലിനും മകൾ യൂലിയയ്ക്കുമെതിരേ മാരകമായ രാസവസ്തു ഉപയോഗിച്ച് ആക്രമണം നടത്താൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ നേരിട്ട് ഉത്തരവു നൽകിയതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നു ബ്രിട്ടീഷ് വിദേശമന്ത്രി ബോറീസ് ജോൺസൺ. ക്രെംലിനു പങ്കുണ്ടായിരിക്കാൻ സാധ്യതയുണ്ടെന്നു പറഞ്ഞാണ് പ്രധാനമന്ത്രി തെരേസാ മേ 23 റഷ്യൻ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയത്.
എന്നാൽ ജോൺസൺ ഒരു പടികൂടി കടന്ന് പുടിനു നേരിട്ട് ഉത്തരവാദിത്വമുണ്ടെന്നു കുറ്റപ്പെടുത്തുകയായിരുന്നു. രണ്ടാംലോക മഹായുദ്ധത്തിനുശേഷം ആദ്യമായാണു യൂറോപ്പിലെ തെരുവ് രാസായുധാക്രമണത്തിനു വേദിയാകുന്നതെന്നും ജോൺസൺ പറഞ്ഞു.
വിവിധ യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും രാസായുധാക്രമണത്തിനു റഷ്യയെ കുറ്റപ്പെടുത്തി നേരത്തേ രംഗത്തെത്തിയിരുന്നു. എന്നാൽ തങ്ങൾക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്നു റഷ്യ ആവർത്തിച്ചു.
റഷ്യക്കുവേണ്ടിയും ബ്രിട്ടനുവേണ്ടിയും ഒരേ സമയം ചാരപ്പണി ചെയ്ത സ്ക്രിപാലിനെ, ബ്രിട്ടീഷ് കസ്റ്റഡിയിലുള്ള മറ്റു ചാരന്മാരെ വിട്ടുകിട്ടുന്നതിനായി റഷ്യ വിട്ടയയ്ക്കുകയായിരുന്നു. തുടർന്നു സ്ക്രിപാൽ ബ്രിട്ടനിൽ അഭയം നേടി സാലിസ് ബറിയിൽ താമസമാക്കി. റഷ്യയിൽ താമസിക്കുന്ന 33 വയസുകാരി യൂലിയ പിതാവിനെ സന്ദർശിക്കുന്നതിനാണു സാലിസ്ബറിയിലെത്തിയത്. ഇരുവരെയും പിന്നീട് അബോധാവസ്ഥയിൽ ഷോപ്പിംഗ് മാളിനു സമീപം കണ്ടെത്തുകയായിരുന്നു.
റഷ്യൻ സൈന്യം വികസിപ്പിച്ചെടുത്ത നോവിചോക് എന്ന രാസവസ്തു ഉപയോഗിച്ച് ഇരുവരെയും വധിക്കാൻ നീക്കം നടന്നതായി പറയപ്പെടുന്നു. ഇരുവരും ഐസിയുവിൽ കഴിയുകയാണ്.
റഷ്യക്കെതിരേ ബ്രിട്ടൻ സ്വീകരിച്ച പ്രതികാര നടപടിക്കു ബദലായി ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധികളെ പുറത്താക്കാൻ വൈകാതെ നടപടി എടുക്കുമെന്നു ക്രെംലിൻ അറിയിച്ചിട്ടുണ്ട്. ഇതിനിടെ റഷ്യൻ പൗരത്വമുള്ള യൂലിയാ സ്ക്രിപാലിനെതിരേ ബ്രിട്ടനിൽ നടന്ന ആക്രമണത്തെക്കുറിച്ച് റഷ്യ അന്വേഷണത്തിന് ഉത്തരവിട്ടു.
രാസവസ്തു കടത്തിയത് യൂലിയയുടെ സ്യൂട്ട്കേസിൽ
ഇരട്ടച്ചാരൻ സ്ക്രിപാലിന്റെയും മകൾ യൂലിയയുടെയും നേർക്ക് ആക്രമണത്തിനുപയോഗിച്ച രാസവസ്തു യൂലിയയുടെ സ്യൂട്ട്കേസിൽ ഒളിപ്പിച്ചുവച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. മോസ്കോയിൽനിന്നു ബ്രിട്ടനിലേക്കു തിരിക്കുംമുന്പ് ആരെങ്കിലും സ്യൂട്ട്കേസിൽ ഇതു വച്ചതായിരിക്കാനാണു സാധ്യത. അങ്ങനെയെങ്കിൽ യഥാർഥ കുറ്റവാളികളെ കണ്ടെത്തുക ദുഷ്കരമായിരിക്കുമെന്നു ഡെയ്ലി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. പെപ്സികോയ്ക്കു വേണ്ടി ജോലി ചെയ്യുന്ന യൂലിയ ഈ മാസം മൂന്നിനാണ് ഇംഗ്ലണ്ടിലെത്തിയത്. നാലാം തിയതി ഇരുവരെയും അബോധാവസ്ഥയിൽ സാലിസ്ബറിയിൽ കണ്ടെത്തി. ഇരുവരും ഇപ്പോഴും ആശുപത്രിയിൽ കഴിയുകയാണ്.
സ്ക്രിപാലിനെതിരേ വിഷപ്രയോഗം: ആക്രമണത്തിന് ഉത്തരവിട്ടതു പുടിനെന്നു ബ്രിട്ടീഷ് മന്ത്രി
01:54 AM Mar 17, 2018 | Deepika.com