മയാമി: മയാമിയിലെ ഫ്ളോറിഡ ഇന്റർ നാഷണൽ യൂണിവേഴ്സിറ്റിക്കു സമീപം കാൽനടയാത്രക്കാർക്കായി നിർമിച്ച മേൽപ്പാലം ഹൈവേയിലേക്കു തകർന്നുവീണ് ആറു പേർ മരിച്ചു. പരിക്കേറ്റ പത്തു പേരെ ആശുപത്രിയിലാക്കി.
യൂണിവേഴ്സിറ്റിയെയും വിദ്യാർഥികളുടെ താമസസ്ഥലത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം വ്യാഴാഴ്ചയാണു തകർന്നത്. പാലത്തിന്റെ തകർന്നുവീണ മേൽഭാഗം ഇക്കഴിഞ്ഞ ശനിയാഴ്ചയാണു സ്ഥാപിച്ചത്.
950 ടൺ ഭാരമുള്ള കോൺക്രീറ്റ് പാലം വലിയ ശബ്ദത്തോടെ തിരക്കേറിയ എട്ടുവരിപ്പാതയിലേക്കു പതിക്കുകയായിരുന്നു. എട്ടു വാഹനങ്ങൾ പാലത്തിനടിയിൽപ്പെട്ടു തരിപ്പണമായി. ബോംബ് പൊട്ടിയതിനു തുല്യമായ സ്ഥിതിവിശേഷമാണ് ഉണ്ടായതെന്നു പോലീസ് പറഞ്ഞു. അഞ്ചുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലും മരിച്ചു.
കേബിളുകളിലാണ് പാലം ഉറപ്പിച്ചിരുന്നതെന്നും അതിന്റെ മുറുക്കം നഷ്ടപ്പെട്ടപ്പോൾ ജോലിക്കാർ ഉറപ്പിക്കാൻ ശ്രമിക്കവേയാണ് അപകടം സംഭവിച്ചതെന്നും ഫ്ളോറിഡ സെനറ്റർ മാർകോ റൂബിയോ ട്വിറ്ററിൽ പറഞ്ഞു.
ഹൈവേയിലെ അപകടകരമായ ഭാഗം മുറിച്ചുകടക്കുന്നത് ഒഴിവാക്കാനാണ് യൂണിവേഴ്സിറ്റി പാലം നിർമിച്ചത്. 2019ൽ തുറന്നുകൊടുക്കാനാണ് ഉദ്ദേശിച്ചിരുന്നത്. അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ സഹകരിക്കുമെന്ന് പാലത്തിന്റെ നിർമാണത്തിൽ പങ്കാളിയായ എഫ്ഐജിജി ഗ്രൂപ്പ് പറഞ്ഞു.
2007ൽ അമേരിക്കയിലെ മിന്നസോട്ട സംസ്ഥാനത്ത് എട്ടുവരിപ്പാലം മിസിസിപ്പി നദിയിൽ തകർന്നുവീണ് 13 പേർ മരിച്ചിരുന്നു.
ഫ്ളോറിഡയിൽ നടപ്പാലം തകർന്ന് ആറു മരണം
01:54 AM Mar 17, 2018 | Deepika.com