ലണ്ടൻ: മുകേഷ് അംബാനിയുടെ ടെലികോം സംരംഭം ഇന്ത്യൻ ടെലികോം മേഖലയെ പിടിച്ചുലച്ച് മുന്നേറുകയാണ്. ഒന്നര വർഷംകൊണ്ട് ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ ഉപയോഗ രാജ്യമാക്കി മാറ്റാൻ ജിയോയ്ക്കു കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിനുള്ള ആശയം മുന്നോട്ടുവച്ചത് തന്റെ മകൾ ഇഷയാണെന്ന് മുകേഷ് അംബാനിയുടെ വെളിപ്പെടുത്തൽ.
അമേരിക്കയിലെ യെയ്ലിൻ പഠിച്ചുകൊണ്ടിരിക്കെ 2011ലാണ് ഇഷ അതിവേഗ ഇന്റർനെറ്റിനുള്ള ആശയം മുന്നോട്ടുവച്ചത്. അവധിയാഘോഷിക്കാൻ വീട്ടിലെത്തിയ സമയത്ത് അത്യാവശ്യമായി യൂണിവേഴ്സിറ്റിയിൽ പ്രോജക്ട് സമർപ്പിക്കേണ്ടിവന്നു. വീട്ടിലെ ഇന്റർനെറ്റിന് ആവശ്യത്തിനു വേഗം പോരെന്ന പരാതിയുമായി ഇഷ മുകേഷ് അംബാനിയെ സമീപിച്ചു.
അവിടെനിന്നാണ് ജിയോ എന്ന ആശയം വളർന്നത്. കോളുകൾക്കും മറ്റും പണം നല്കുന്ന പഴയ കാലത്തിൽനിന്നു വിഭിന്നമായി എല്ലാം ഡിജിറ്റലാകുന്ന ഈ കാലത്ത് ഡാറ്റയ്ക്കു പ്രാധാന്യം നല്‍കണമെന്ന് ഇഷയുടെ ഇരട്ടസഹോദരനായ ആകാശും അഭിപ്രായപ്പെട്ടു.
ആ സമയത്ത് കണക്ടിവിറ്റി പ്രശ്നം ഇന്ത്യയിൽ വ്യാപകമായി ഉയർന്നുവന്നിരുന്നു. സാധാരണക്കാർക്ക് ഉപയോഗിക്കാൻ കഴിയാത്ത വിധത്തിലായിരുന്നു ഡാറ്റാ താരിഫുകൾ. ഡാറ്റാ അത്ര വിലയുള്ളതല്ല, കൃത്രിമമായി വിലയുയർത്തി സാധാരണക്കാർക്ക് അപ്രാപ്യമാക്കുകയായിരുന്നു ടെലികോം കമ്പനികൾ ചെയ്തിരുന്നത്- അംബാനി പറഞ്ഞു.
ജിയോയുടെ പിറവിക്കു പിന്നില്‍ ഇഷ അംബാനി!
12:08 AM Mar 17, 2018 | Deepika.com