ലണ്ടൻ: ഇരട്ടച്ചാരൻ സെർജി സ്ക്രിപാലിനു നേർക്കുണ്ടായ രാസായുധാക്രമണത്തിൽ റഷ്യയ്ക്കെതിരേ കടുത്ത നടപടികളുമായി ബ്രിട്ടൻ. റഷ്യയുമായുള്ള ഉന്നതതല ഉഭയകക്ഷി ഇടപാടുകൾ നിർത്തിവച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ പാർലമെന്റിൽ അറിയിച്ചു.
ചാരപ്പണി ചെയ്യുന്നതായി കരുതുന്ന 23 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരോട് ഒരാഴ്ചയ്ക്കകം രാജ്യം വിടാൻ നിർദേശിച്ചു. ജൂണിൽ റഷ്യയിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ ബ്രിട്ടനിലെ ഉന്നതല ഉദ്യോഗസ്ഥരോ രാജകുടുംബാംഗങ്ങളോ പങ്കെടുക്കില്ല.
ചൊവ്വാഴ്ച അർധരാത്രിക്കകം വിശദീകരണം നല്കാൻ റഷ്യയ്ക്ക് തെരേസാ മേ അന്ത്യശാസനം നല്കിയിരുന്നു. റഷ്യയുടെ ഭാഗത്തുനിന്ന് നടപടികളൊന്നുമുണ്ടായില്ല. തുടർന്നാണ് കടുത്ത നടപടികൾ ഇന്നലെ പ്രഖ്യാപിച്ചത്.
റഷ്യയ്ക്കുവേണ്ടിയും ബ്രിട്ടനുവേണ്ടിയും സ്ക്രിപാൽ ചാരപ്പണി നടത്തിയിട്ടുണ്ട്. മാർച്ച് നാലിന് ബ്രിട്ടനിലെ സാലിസ്ബറിയിൽവച്ച് ഇദ്ദേഹത്തിനും മകൾ യൂലിയായ്ക്കും നേർക്ക് രാസായുധാക്രമണം ഉണ്ടായി. ഇരുവരും ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല. റഷ്യയാണ് ആക്രമണത്തിനു പിന്നിലെന്ന് ബ്രിട്ടൻ ആവർത്തിച്ചു പറയുന്നു.
23 റഷ്യൻ പ്രതിനിധികളെ ബ്രിട്ടൻ പുറത്താക്കി
02:08 AM Mar 15, 2018 | Deepika.com