കാഠ്മണ്ഡു: ഉദ്യോഗത്തിൽ തുടരാനായി ജനനത്തീയതി തിരുത്തിയെന്ന കുറ്റത്തിനു നേപ്പാൾ ചീഫ് ജസ്റ്റീസ് ഗോപാൽ പ്രസാദ് പരാജുലിയെ പുറത്താക്കി.
2017 ഓഗസ്റ്റ് അഞ്ചിന് അദ്ദേഹത്തിന് 65 വയസു തികഞ്ഞിരുന്നതായി ജുഡീഷൽ കൗൺസിൽ കണ്ടെത്തി.
നേപ്പാളിലെ നിയമപ്രകാരം സിവിൽ ഉദ്യോഗസ്ഥർ 65 വയസിൽ റിട്ടയർ ചെയ്യണം. ഇതനുസരിച്ച് പരാജുലി കഴിഞ്ഞവർഷം ഓഗസ്റ്റിൽ റിട്ടയർ ചെയ്യേണ്ടിയിരുന്നുവെന്ന് കൗൺസിൽ സെക്രട്ടറി പറഞ്ഞു. തെറ്റായ സർട്ടിഫിക്കറ്റിന്റെ ബലത്തിലാണ് അദ്ദേഹം സർവീസിൽ തുടർന്നത്.
റിട്ടയർമെന്റ് പ്രായം കവിഞ്ഞതിനാൽ സർവീസിൽ തുടരാനാവില്ലെന്ന് പരാജുലിക്ക് ഇന്നലെ നൽകിയ കത്തിൽ ജുഡീഷൽ കൗൺസിൽ സെക്രട്ടറി അറിയിച്ചു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട നേപ്പാൾ പ്രസിഡന്റ് വിദ്യാദേവി ഭണ്ഡാരിക്കു സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നതിനു ചീഫ് ജസ്റ്റീസ് തയാറെടുക്കുന്നതിനിടെയാണ് അദ്ദേഹത്തെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് എത്തിയത്. ഉത്തരവു വന്നെങ്കിലും സത്യപ്രതിജ്ഞാ ചടങ്ങു നടത്തി. വീണ്ടും സത്യപ്രതിജ്ഞ നടത്തേണ്ടിവരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ചീഫ് ജസ്റ്റീസ് പരാജുലി വിവിധ രേഖകളിലായി അഞ്ചു വ്യത്യസ്ത ജനനത്തീയതികൾ നൽകിയിരുന്നതായി നേപ്പാളിലെ കാന്തിപ്പൂർ പത്രം നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നു. ഇതെത്തുടർന്നു പത്രത്തിന്റെ പ്രസാധകനും എഡിറ്റർമാർക്കും കോടതിയലക്ഷ്യക്കുറ്റം ചുമത്തി ചീഫ് ജസ്റ്റീസ് സമൻസ് അയച്ചിരുന്നു. ചീഫ് ജസ്റ്റീസിന്റെ നടപടി പത്രസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപണം ഉയർന്നു.
ജനനത്തീയതി പ്രശ്നം കു ത്തിപ്പൊക്കിയതിന് ജനുവരിയിൽ അഴിമതിവിരുദ്ധ ആക്ടിവിസ്റ്റ് ഡോ. കെസി ഗോവിന്ദിനെ അറസ്റ്റു ചെയ്യാൻ ചീഫ് ജസ്റ്റീസ് ഉത്തരവിട്ടതും വിവാദമായിരുന്നു.
നേപ്പാളിലെ പ്രഥമ വനിതാ ചീഫ് ജസ്റ്റീസ് സുശീലാ കാർഗി വിരമിച്ചതിനെത്തുടർന്നാണു പരാജുലി ചീഫ് ജസ്റ്റീസായി നിയമിതനായത്.
നേപ്പാൾ ചീഫ് ജസ്റ്റീസിനെ പുറത്താക്കി
01:47 AM Mar 15, 2018 | Deepika.com