തിരുവനന്തപുരം: നടപ്പു സാന്പത്തിക വർഷം 160 കോടി രൂപയുടെ വിറ്റുവരവാണ് സിഡ്കോ ലക്ഷ്യമിടുന്നതെന്നു ചെയർമാൻ നിയാസ് പുളിക്കലകത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 45 കോടി രൂപയുടെ അധിക വിറ്റുവരവാണിത്. മാർക്കറ്റിംഗ്, കൺസ്ട്രക്ഷൻ, റോ-മെറ്റീരിയിൽ, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, പ്രൊഡക്ഷൻ എന്നീ വിഭാഗങ്ങളിലായി 500ഓളം ജീവനക്കാർ സിഡ്കോയ്ക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളിൽ ടാർ വിതരണത്തിനുള്ള അനുമതി സർക്കാർ പുനഃസ്ഥാപിച്ചതുവഴി സിഡ്കോയുടെ റോ മെറ്റീരിയൽ ഡിവിഷന് മെച്ചപ്പെട്ട വിറ്റുവരവ് ഉണ്ടാക്കാൻ സാധിച്ചു. കേരളത്തിലെ ചെറുകിട വ്യാപാരികളുടെയും സിഡ്കോ പ്രൊഡക്ഷൻ യൂണിറ്റുകളുടെയും ഉത്പന്നങ്ങൾ മാർക്കറ്റിംഗ് വിഭാഗം വഴി വിതരണം ചെയ്യാനുള്ള അനുമതിയും സർക്കാർ പുനഃസ്ഥാപിച്ചു നൽകിയിരുന്നു. വളരെക്കാലമായി റദ്ദാക്കിയ കേരള സിഡ്കോയുടെ കണ്സ്ട്രക്ഷൻ അക്രഡിറ്റേഷനും സർക്കാർ പുതുക്കി നൽകി.
2015-16ൽ 59.40 ലക്ഷവും 2016-17ൽ 89.60 ലക്ഷവും നഷ്ടത്തിലായിരുന്ന സിഡ്കോയുടെ വ്യവസായ എസ്റ്റേറ്റ് ഡിവിഷൻ 2017-18 ഫെബ്രുവരി 28 വരെയുള്ള കണക്കുപ്രകാരം 67.92 ലക്ഷം രൂപ ലാഭത്തിലാണ്. ഇതിനു പുറമേ മുൻ വർഷങ്ങളിലെ കുടിശിക ഇനത്തിൽ 70 ലക്ഷത്തോളം രൂപ പിരിച്ചെടുക്കാനുമായി.
തിരുവനന്തപുരം പാപ്പനംകോട് എസ്റ്റേറ്റിൽ സ്വന്തമായി ഓഫീസ് കെട്ടിടം, കടവന്ത്രയിൽ സ്വന്തം നിലയ്ക്കു വ്യവസായ എക്സിബിഷൻ സെന്റർ, വേങ്ങരയിൽ ആധുനിക നിർമാണ യൂണിറ്റ്, പച്ചാളത്തെ ഭൂമിയിൽ പൊതുമേഖല എണ്ണക്കന്പനികളുമായി ചേർന്ന് പെട്രോൾ പന്പ് തുടങ്ങിയ പദ്ധതികൾ സർക്കാർ അനുമതിയോടെ നടപ്പാക്കി സിഡ്കോയെ ലാഭത്തിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും നിയാസ് പുളിക്കലകത്ത് പറഞ്ഞു. സിഡ്കോ എംഡി കെ.ബി.ജയകുമാർ, അംഗം ടി.വി.ഗോവിന്ദൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പ്രതീക്ഷിക്കുന്നത് 45 കോടിയുടെ അധിക വിറ്റുവരവ്: സിഡ്കോ ചെയർമാൻ
12:14 AM Mar 15, 2018 | Deepika.com