ഗാസാസിറ്റി: ഗാസയിൽ സന്ദർശനത്തിനെത്തിയ പലസ്തീൻ പ്രധാനമന്ത്രി റമി ഹംദള്ള വധശ്രമത്തിൽനിന്നു രക്ഷപ്പെട്ടു. വെസ്റ്റ് ബാങ്കിൽനിന്നു ഗാസയിലേക്കുള്ള മാർഗമധ്യേ എറേസ് ക്രോസിംഗ് കടന്നയുടൻ ഹംദള്ളയുടെ വാഹനവ്യൂഹം ബോംബ് സ്ഫോടനത്തിനിരയാവുകയായിരുന്നു. ഹംദള്ള പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലെ മൂന്നു വാഹനങ്ങൾ സ്ഫോടനത്തിൽ തകർന്നു.
വടക്കൻ മേഖലയിൽ സീവേജ് പ്ളാന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ ഹംദള്ളയെ അപായപ്പെടുത്താൻ ശ്രമിച്ചത് ഗാസ ഭരിക്കുന്ന ഹമാസാണെന്നു ഫത്താ ആരോപിച്ചു.
സ്ഫോടനത്തിൽനിന്നു രക്ഷപ്പെട്ട ഹംദള്ള ബെയ്ത് ലഹിയായിലെത്തി പ്ലാന്റ് ഉദ്ഘാടനം ചെയ്തു. ബെയ്റ്റ് ഹാനൂനിനു സമീപം ഉണ്ടായ സ്ഫോടനത്തിൽ തന്റെ വാഹനവ്യൂഹത്തിലെ മൂന്ന് വാഹനങ്ങൾ തകർന്നതായി പ്രധാനമന്ത്രി പത്രറിപ്പോർട്ടർമാരോടു പറഞ്ഞു.
ഹമാസും ഫത്തായും തമ്മിലുള്ള ഐക്യനീക്കം തകർക്കുന്നതിനും ഗാസായുടെ സുരക്ഷിതത്വം അപകടത്തിലാക്കുന്നതിനും ലക്ഷ്യമിട്ട് ഇസ്രയേലാണ് ഹംദള്ളയുടെ വാഹനവ്യൂഹത്തിനു നേർക്ക് ആക്രമണം നടത്തിയതെന്നു ഹമാസ് വക്താവ് ഫൗസി ബർഹൂം പറഞ്ഞു.
പലസ്തീൻ പ്രധാനമന്ത്രി ഹംദള്ളയെ വധിക്കാൻ ശ്രമം
01:03 AM Mar 14, 2018 | Deepika.com