കാഠ്മണ്ഡു: നേപ്പാളിനെ നടുക്കി തലസ്ഥാനമായ കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനദുരന്തം. ബംഗ്ലാദേശിലെ ധാക്കയിൽനിന്ന് ഇവിടെ ഇറങ്ങിയ വിമാനം തകർന്ന് തീപിടിച്ച് അന്‍പതിലധികം പേർ മരിച്ചു. രക്ഷപ്പെടുത്തിയ ഏതാനും പേരെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബംഗ്ലാദേശിലെ സ്വകാര്യ കന്പനിയായ യുഎസ്-ബംഗ്ലാ എയർലൈൻസിന്റെ വിമാനത്തിൽ 67 യാത്രക്കാരും നാലു ജോലിക്കാരും അടക്കം 71 പേരാണ് ഉണ്ടായിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് 2.20ന് വിമാനത്താവളത്തിൽ ഇറങ്ങവേ നിയന്ത്രണം നഷ്ടമായി. റൺവേയിൽനിന്നു തെന്നിമാറി സമീപത്തുള്ള മൈതാനത്തേക്ക് ഇടിച്ചിറങ്ങി തീപിടിച്ചു.
37 പുരുഷന്മാരും 27 വനിതകളും രണ്ടു കുട്ടികളുമായിരുന്നു യാത്രക്കാർ. 33 പേർ നേപ്പാളികളാണ്. 50 പേർ മരിച്ചുവെന്നും മറ്റുള്ളവരുടെ കാര്യത്തിൽ വ്യക്തത ഇല്ലെന്നും നേപ്പാൾ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ ഗോഗുൽ ഭണ്ഡാരി അറിയിച്ചു.
അപകടത്തിൽപ്പെട്ട ബോംബാർഡിയർ ഡാഷ്8 ക്യു400 വിമാനത്തിന് 17 വർഷത്തെ പഴക്കമുണ്ട്. സാങ്കേതികതകരാറാണ് അപകടകാരണമെന്ന് അനുമാനിക്കുന്നു. റൺവേയുടെ തെക്കു ഭാഗത്ത് ഇറങ്ങാനാണു വിമാനത്തിന് അനുമതി നല്‍കിയത്. എന്നാൽ വടക്കുഭാഗത്താണ് ഇറങ്ങിയതെന്ന് സിവിൽ വ്യോമയാന അഥോറിറ്റി ഡയറക്ടർ ജനറൽ സഞ്ജീവ് ഗൗതം പറഞ്ഞു.
അപകടത്തിനു പിന്നാലെ ത്രിഭുവൻ വിമാനത്താവളത്തിലെ എല്ലാ സർവീസുകളും നിർത്തിവച്ചു.പ്രധാനമന്ത്രി കെപി ശർമ ഒലി, ആഭ്യന്തരമന്ത്രി രാം ബഹാദൂർ ഥാപ്പ, പ്രതിരോധമന്ത്രി ഈശ്വർ പൊഖാറേൽ എന്നിവർ അപകടസ്ഥലം സന്ദർശിച്ചു.
നേപ്പാളിൽ വിമാനം തകർന്ന് 50 മരണം
01:24 AM Mar 13, 2018 | Deepika.com