ന്യൂഡൽഹി: അഞ്ചു വർഷത്തെ ബന്ധം മതിയാക്കി ഐഷർ മോട്ടോഴ്സും അമേരിക്കൻ കന്പനിയായ പൊളാരിസ് ഇൻഡസ്ട്രീസും പിരിയുന്നു. ഇരു കമ്പനിയുടെയും സഹകരണത്തിൽ പുറത്തിറക്കിയ പേഴ്സണൽ യൂട്ടിലിറ്റി വെഹിക്കിൾ ആയ മൾട്ടിക്സിന് വിപണിയിൽ കാര്യമായി ശോഭിക്കാൻ കഴിയാത്തതാണ് കാരണം.
ഐഷർ പൊളാരിസ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ഇപിപിഎൽ) ബോർഡ് അംഗങ്ങൾ പ്രവർത്തനം എത്രയും വേഗം അവസാനിപ്പിക്കാനുള്ള അനുമതി നല്കിയെന്ന് ഐഷർ മോട്ടോഴ്സ് വാർത്താക്കുറിപ്പിൽ പറഞ്ഞു. വെള്ളിയാഴ്ചയായിരുന്നു കന്പനിയുടെ ബോർഡ് മീറ്റിംഗ്.
2012ൽ ഐഷർ മോട്ടോഴ്സ്, പൊളാരിസ് ഇൻഡ്ട്രീസ് കന്പനികളുടെ തുല്യപങ്കാളിത്തത്തോടെയാണ് ഇപിപിഎലിന്റെ പിറവി. 2015 ജൂണിൽ മൾട്ടിക്സ് വിപണിയിലെത്തിക്കുകയും ചെയ്തു. ചെറുകിട ബിസിനസുകാരെ ലക്ഷ്യമിട്ടായിരുന്നു മൾട്ടിക്സിന്റെ രൂപകല്പന. വിവിധോദേശ്യ സൗകര്യങ്ങളോടുകൂടി പുറത്തിറക്കിയ മൾട്ടിക്സിന് പ്രാരംഭഘട്ടത്തിൽ വിപണിയിൽ നല്ല പ്രതികരണം ലഭിച്ചു. എന്നാൽ, പിന്നീട് പ്രതീക്ഷിച്ചപോലെ ആ തരംഗം തുടർന്നില്ല. 2017 മാർച്ചിൽ അവസാനിച്ച ധനകാര്യവർഷത്തിൽ 91.83 കോടി രൂപയായിരുന്നു ഇപിപിഎലിന്റെ നഷ്ടം.
വരും ദിവസങ്ങളിൽ അടച്ചുപൂട്ടൽ നടപടികൾ പൂർത്തിയായേക്കും. പ്രവർത്തനം അവസാനിപ്പിച്ചെങ്കിലും നിരത്തിലുള്ള മൾട്ടിക്സ് വാഹനങ്ങൾക്കായി സ്പെയർ, സർവീസ് സൗകര്യങ്ങൾ തുടർന്നും ലഭ്യമായിരിക്കുമെന്ന് ഐഷർ അറിയിച്ചു.
ഐഷറും പൊളാരിസും വേർപിരിഞ്ഞു
11:40 PM Mar 12, 2018 | Deepika.com