ന്യൂഡൽഹി: വിവാദ റഫാൽ യുദ്ധവിമാന ഇടപാട് ഫ്രാൻസിനും ഇന്ത്യക്കും ഒരേപോലെ നേട്ടമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണ്‍. റഫാൽ ഇടപാടിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും ആദ്യമായി ഇന്ത്യയിലെത്തിയ മാക്രോണ്‍ വ്യക്തമാക്കി.
ഇന്ത്യയും ഫ്രാൻസും തമ്മിൽ തന്ത്രപ്രധാന സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 1,600 കോടി ഡോളറിന്റെ 14 കരാറുകളിലും ഇരുരാജ്യങ്ങളും ഇന്നലെ ഒപ്പുവച്ച ബിസിനസ് കാരണങ്ങളാലും മത്സരം ഉള്ളതിനാലും ഫ്രാൻസിലും ഇന്ത്യയിലും ഇടപാടിന്റെ വിശദ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് അവകാശപ്പെട്ടു. വാണിജ്യപരമായ പരിമിതികൾ മനസിലാക്കണം. ഇന്ത്യൻ പാർലമെന്റിനോടും പ്രതിപക്ഷത്തോടും എന്തൊക്കെ വിശദാംശങ്ങൾ പങ്കുവയ്ക്കാമെന്നു തീരുമാനിക്കേണ്ടത് ഇന്ത്യയിലെ സർക്കാരാണ്. അത്തരം ചർച്ചകളിൽ ഫ്രാൻസ് ഇടപെടില്ലെന്നും പ്രസിഡന്റ് മാക്രോണ്‍ പറഞ്ഞു.
സാന്പത്തികം, വ്യവസായം എന്നിവയോടൊപ്പം തന്ത്രപ്രധാന രീതിയിലും റഫാൽ വിമാന ഇടപാട് ഇന്ത്യക്കു പ്രധാനമാണെന്ന് അദ്ദേഹം വിശദീകരിച്ചു. ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ പ്രതിപക്ഷം സർക്കാരിനെ വിമർശിക്കുക സ്വാഭാവികമാണെന്നും മാക്രോണ്‍ വിശദീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു പാരീസിൽ ചെന്നു നടത്തിയ റഫാൽ യുദ്ധവിമാന ഇടപാടിൽ ഇന്ത്യക്ക് 12,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും രണ്‍ദീപ് സിംഗ് സുർജേവാലയും ആരോപിച്ചതിനു പിന്നാലെയാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ വിശദീകരണം. ഓരോ വിമാനത്തിനും 351 കോടി രൂപ വീതം കൂടുതൽ നൽകിയതിൽ വലിയ അഴിമതിയുണ്ടെന്നും നേതാക്കൾ ആരോപിച്ചു.
ഫ്രാൻസിൽനിന്ന് 36 റഫാൽ ജെറ്റ് വിമാനങ്ങൾ വാങ്ങുന്നതിന് 2016ൽ ഇന്ത്യ 750 കോടി യൂറോ ചെലവാക്കിയപ്പോൾ ഖത്തറിനും ഈജിപ്തിനും 48 റഫാൽ ജെറ്റുകൾ 2015ൽ വിറ്റത് 790 കോടി യൂറോയ്ക്കാണെന്ന് ഗുലാം നബി പറഞ്ഞു. യുദ്ധവിമാനങ്ങളുടെ നിർമാതാക്കളായ ഡസോൾട്ട് ഏവിയേഷൻ റിപ്പോർട്ട് ഉദ്ധരിച്ചായിരുന്നു കോണ്‍ഗ്രസിന്റെ വാദം.
സുരക്ഷ, പ്രതിരോധം, റെയിൽവേ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സഹകരണവും നിക്ഷേപവും വ്യാപാരവും കൂട്ടാനും അവസരമൊരുക്കുന്നതാണ് ഇന്നലെ ഡൽഹിയിൽ ഫ്രാൻസുമായി ഇന്ത്യ ഒപ്പുവച്ച കരാറുകൾ. ഭീകരതയും തീവ്രവാദവും നേരിടുന്നതിലും സഹകരിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് മാക്രോണും സംയുക്ത പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപരമായ സഹകരണത്തിന് ഇന്ത്യയും ഫ്രാൻസും യോജിച്ചു പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
നാലു ദിവസത്തെ ഒൗദ്യോഗിക സന്ദർശനത്തിന് ഇന്ത്യയിലെത്തിയ മാക്രോണിനെ വെള്ളിയാഴ്ച വൈകുന്നേരം വിമാനത്താവളത്തിലെത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത്. മാക്രോണിനും ഭാര്യ ബ്രിജിറ്റിനും രാഷ്ട്രപതിഭവനിൽ ആചാരപരമായ വരവേല്പും അത്താഴവിരുന്നും നല്കി.
ഹൈദരാബാദ് ഹൗസിൽ നടന്ന ഉഭയകക്ഷി ഉച്ചകോടിക്കു ശേഷമാണ് ഇരുനേതാക്കളും പത്രസമ്മേളനത്തിൽ സംയുക്ത പ്രസ്താവന നടത്തിയത്. ഫ്രാൻസിൽനിന്നുള്ള വൻകിട വ്യവസായികളും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പ്രസിഡന്റിനോടൊപ്പം ഡൽഹിയിലെത്തിയിട്ടുണ്ട്.
ജോർജ് കള്ളിവയലിൽ
റഫാൽ ഇടപാട് ഫ്രാൻസിനും ഇന്ത്യക്കും ഒരേപോലെ നേട്ടം: മാക്രോൺ
01:11 AM Mar 11, 2018 | Deepika.com