വാഷിംഗ്ടൺ: ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന് 25ഉം അലുമിനിയത്തിനു പത്തും ശതമാനം ചുങ്കം ചുമത്താൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. അയൽരാജ്യങ്ങളായ കാനഡയിലും മെക്സിക്കോയിലും നിന്നുള്ള ഇറക്കുമതിക്ക് ഈ ചുങ്കത്തിൽനിന്ന് ഒഴിവുണ്ട്. ഓസ്ട്രേലിയ അടക്കം ചില മിത്രരാജ്യങ്ങൾക്കുകൂടി ഒഴിവ് ലഭിക്കുമെന്നു ട്രംപ് സൂചിപ്പിച്ചു.
ചൈന, ജപ്പാൻ, ദക്ഷിണകൊറിയ, യൂറോപ്യൻ യൂണിയൻ തുടങ്ങി അമേരിക്കയിലേക്കു വലിയ കയറ്റുമതിയുള്ള രാജ്യങ്ങൾ ഉത്തരവിൽ പ്രതിഷേധിച്ചു. ബദൽ നടപടികൾ ഉണ്ടാകുമെന്നു ചൈനയും യൂറോപ്യൻ യൂണിയനും ജപ്പാനും പറഞ്ഞു. തൊണ്ണൂറു ദിവസത്തിനകം യൂറോപ്യൻ യൂണിയനെ അധികച്ചുങ്കത്തിൽനിന്ന് ഒഴിവാക്കുന്നില്ലെങ്കിൽ അമേരിക്കൻ ഉത്പന്നങ്ങൾക്കു പിഴച്ചുങ്കം ചുമത്തുമെന്നു യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ് നല്കി. ട്രംപിന്റെ തീരുമാനത്തിൽ ജർമൻ ചാൻസലർ ആംഗല മെർക്കൽ ആശങ്ക പ്രകടിപ്പിച്ചു. ലോകവ്യാപാരസംഘടന (ഡബ്ല്യുടിഒ)യിൽ പരാതിപ്പെടുമെന്ന് ദക്ഷിണകൊറിയ അറിയിച്ചു. ഇന്ത്യ ഔപചാരികമായി പ്രതികരിച്ചില്ല. ഇന്ത്യയിൽനിന്നുള്ള സ്റ്റീൽ കയറ്റുമതിക്കും ചുങ്കം കൂടും. 15 ദിവസം കഴിഞ്ഞേ ചുങ്കം പ്രാബല്യത്തിലാകൂ. വിശദമായ വിജ്ഞാപനം വരും ദിവസങ്ങളിൽ ഇറങ്ങും.
വാണിജ്യയുദ്ധം
ട്രംപ് കഴിഞ്ഞയാഴ്ച ഇതേപ്പറ്റി പറഞ്ഞപ്പോൾ തന്നെ വാണിജ്യയുദ്ധത്തിലേക്കാണു കാര്യങ്ങൾ എന്നു വ്യക്തമായിരുന്നു. വരുംദിവസങ്ങളിൽ മറ്റു രാജ്യങ്ങൾ അമേരിക്കൻ ഉത്പന്നങ്ങൾക്കു ചുങ്കം കൂട്ടുമെന്ന് സൂചന ഉണ്ടായിക്കഴിഞ്ഞു.
വാണിജ്യയുദ്ധങ്ങളിൽ ആരും വിജയിക്കില്ലെന്നാണു ചരിത്രപാഠമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ട്രംപ് പറയുന്നത് വാണിജ്യയുദ്ധം ജയിക്കാൻ വളരെ എളുപ്പമാണെന്നാണ്.
പ്രതിരോധ താത്പര്യം
അമേരിക്കയുടെ പ്രതിരോധ താത്പര്യംകൂടി ചൂണ്ടിക്കാണിച്ചാണു ട്രംപ് ചുങ്കം വർധിപ്പിക്കലിനെ ന്യായീകരിച്ചത്. കപ്പലുകളും വിമാനങ്ങളും ആയുധങ്ങളും യുദ്ധോപകരണങ്ങളും നിർമിക്കാൻ നമ്മുടെ സ്റ്റീലും നമ്മുടെ അലുമിനിയവും വേണം: ട്രംപ് പറഞ്ഞു.
സ്റ്റീൽ, അലുമിനിയം ഇറക്കുമതിയുടെ തള്ളലിൽ ആ വ്യവസായങ്ങൾ അമേരിക്കയിൽ നശിച്ചു. ഫാക്ടറികൾ പൂട്ടി. ലക്ഷക്കണക്കിനു പേർക്കു തൊഴിൽ ഇല്ലാതായി: വൈറ്റ് ഹൗസിലെ റൂസ്വെൽറ്റ് റൂമിൽ മാധ്യമങ്ങളോടു ട്രംപ് വിശദീകരിച്ചു.
എതിർപ്പ് ഏറെ
അമേരിക്കൻ കന്പനികളെ രക്ഷിക്കാനാണ് തന്റെ ശ്രമമെന്നു ട്രംപ് പറയുന്നു. എന്നാൽ, ചുരുക്കം വ്യവസായികളേ ട്രംപിന്റെ നടപടിയെ പിന്തുണച്ചുള്ളൂ. പൊതുവേ വ്യവസായമേഖലയെ പിന്താങ്ങുന്ന റിപ്പബ്ലിക്കൻ പാർട്ടിക്കാരിൽനിന്നാണു ട്രംപിനു വലിയ എതിർപ്പ് വരുന്നതും. റിപ്പബ്ലിക്കൻ സെനറ്റർ ജെഫ് ഫ്ലേക്ക്, ചുങ്കം ചുമത്തലിനു തടയിടാൻ സെനറ്റിൽ പ്രമേയം അവതരിപ്പിക്കുമെന്നു പറഞ്ഞു. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പ്രമേയം പാസായാലേ പ്രസിഡന്റിന്റെ ഉത്തരവ് തടയാനാകൂ. അത്രയും പിന്തുണ സമാഹരിക്കാൻ ഫ്ലേക്കിനു കഴിയുമെന്ന് ആരും വിശ്വസിക്കുന്നില്ല.
ചൈനയുമായുള്ള 50,000 കോടി ഡോളറിന്റെ വാണിജ്യ കമ്മി ഉയർത്തിക്കാണിച്ചാണു ട്രംപ് ചുങ്കം ചുമത്തലിനെ ന്യായീകരിക്കുന്നത്. ബൗദ്ധിക സ്വത്തവകാശലംഘനങ്ങൾ കണക്കിലെടുത്താൽ അമേരിക്കൻ നഷ്ടം അതി ഭീമമാണെന്നും ട്രംപ് പറയുന്നു.
വെടി പൊട്ടി ; ഇറക്കുമതിച്ചുങ്കം വർധിപ്പിച്ച് ട്രംപിന്റെ ഉത്തരവ്
01:09 AM Mar 10, 2018 | Deepika.com