വാഷിംഗ്ടൺ: വാണിജ്യകാര്യത്തിൽ ഇന്ത്യക്കും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. ഇന്ത്യ ഉയർന്ന ഇറക്കുമതിച്ചുങ്കം ഈടാക്കിയാൽ അമേരിക്ക ഇന്ത്യൻ സാധനങ്ങൾക്കും ചുങ്കം കൂട്ടുമെന്നാണു ഭീഷണി.
സ്റ്റീൽ, അലുമിനിയം ചുങ്കം കൂട്ടുന്നതിനുള്ള ഉത്തരവ് ഒപ്പിട്ടശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ട്രംപ്. ഹാർലി ഡേവിഡ്സൺ ബൈക്കുകൾക്കുള്ള ചുങ്കം കുറയ്ക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതിനെത്തുടർന്ന് 75ൽനിന്ന് 50 ശതമാനത്തിലേക്ക് ഇന്ത്യ ചുങ്കം താഴ്ത്തിയിരുന്നു. പക്ഷേ, അമേരിക്ക ഇന്ത്യൻ ബൈക്കുകൾക്ക് രണ്ടര ശതമാനമേ ചുമത്തുന്നുള്ളൂ എന്നു ചൂണ്ടിക്കാട്ടിയ ട്രംപ് ഇന്ത്യൻ നടപടിയിൽ അതൃപ്തനാണ്. ഈ പശ്ചാത്തലത്തിലാണ് വ്യാഴാഴ്ചത്തെ മുന്നറിയിപ്പ്.
ഇറക്കുമതിക്കാര്യത്തിൽ ഒപ്പത്തിനൊപ്പം എന്നതാണു തന്റെ നയമെന്നു ട്രംപ് പറഞ്ഞു. ഇന്ത്യ 75 ശതമാനം ചുങ്കം ചുമത്തിയാൽ ഇന്ത്യൻ സാധനങ്ങൾക്ക് അമേരിക്കയും 75 ശതമാനം ചുമത്തും. അവർ 50 എങ്കിൽ നമ്മളും 50. ചൈന 25 എങ്കിൽ നമ്മളും 25 - ട്രംപ് നയം വ്യക്തമാക്കി.
ട്രംപിന്റെ നയങ്ങളെ പിന്താങ്ങുന്ന ടെസ്ല മോട്ടോർ ഉടമ എലോൺ മസ്കിന്റെ ഒരു ട്വീറ്റും ട്രംപ് മാധ്യമങ്ങൾക്കു നല്കി. അമേരിക്കൻ കാർ ചൈനയിലേക്കു കടത്താൻ 25 ശതമാനം ചുങ്കം നല്കണം; ചൈനീസ് കാർ അമേരിക്കയിലേക്കു കടത്താൻ രണ്ടര ശതമാനവും. ഇതായിരുന്നു ട്വീറ്റ്. പത്തുമടങ്ങ് വ്യത്യാസമാണിതെന്നും ഇതനുവദിക്കാനാവില്ലെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യക്കു ട്രംപിന്റെ ഭീഷണി
01:09 AM Mar 10, 2018 | Deepika.com