ബെയ്ജിംഗ്: ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിന് 2023നുശേഷവും അധികാരത്തിൽ തുടരാൻ സൗകര്യം ഒരുക്കുന്നതിനായി ഭരണഘടന തിരുത്തിയെഴുതുന്നു. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും രണ്ടുതവണയിൽ കൂടുതൽ പദവിയിൽ തുടരാനാവില്ലെന്നാണു നിലവിലുള്ള ചട്ടം. ഈ സമയപരിധി എടുത്തുകളയുന്നതിനുള്ള ഭരണഘടനാ ഭേദഗതി കൊണ്ടുവരാൻ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്രക്കമ്മിറ്റി ശിപാർശ ചെയ്തതായി സിൻഹുവാ വാർത്താ ഏജൻസി അറിയിച്ചു. ഇന്നു ചേരുന്ന പാർട്ടി പ്ളീനം ഭേദഗതി പാസാക്കുമെന്നു കരുതുന്നു.
മാവോയ്ക്കുശേഷമുള്ള ഏറ്റവും ശക്തനായ നേതാവായ ചിൻപിംഗിന്റെ സിദ്ധാന്തങ്ങൾ ഈയിടെ പാർട്ടി ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നു. മുൻഗാമികളായ ജിയാംഗ് സെമിൻ, ഹു ജിന്റാവോ എന്നിവരുടെ ചിന്തകളും ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അവരുടെ പേരുകൾ പരാമർശിച്ചിട്ടില്ല.
1953ൽ ജനിച്ച ചിൻപിംഗ് 1974ലാണു പാർട്ടിയംഗമായത്. 2013ൽആദ്യവട്ടം പ്രസിഡന്റായി. കമ്യൂണിസ്റ്റ് പാർട്ടിയുടെയും സൈന്യത്തിന്റെയും തലവനായ ചിൻപിംഗിന്റെ രണ്ടാമൂഴം 2023ൽ അവസാനിക്കും. ഭേദഗതി പാസായാൽ മൂന്നാംവട്ടവും മത്സരിക്കുന്നതിനുള്ള തടസം ഒഴിവാകും. ചിൻപിംഗിനെതിരേ ഉണ്ടാവുന്ന ഏതു നീക്കവും പാർട്ടിവിരുദ്ധമായി കണക്കാക്കുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. എത്രകാലത്തേക്ക് ചിൻപിംഗ് അധികാരക്കസേരയിലിരിക്കുമെന്നു വ്യക്തമല്ല. എന്നാൽ ആജീവനാന്ത ചൈനീസ് പ്രസിഡന്റ് എന്ന സങ്കല്പമല്ല ഭരണഘടനാഭേദഗതിയുടെ ലക്ഷ്യമെന്ന് ഗ്ലോബൽ ടൈംസ് ചൂണ്ടിക്കാട്ടി.
ചിൻപിംഗിനു വേണ്ടി ഭരണഘടന തിരുത്തുന്നു
12:54 AM Feb 26, 2018 | Deepika.com