വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ അതിശക്തമായ തോക്കുലോബിയെ കൈയൊഴിഞ്ഞു കോർപറേറ്റ് കന്പനികൾ. രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന നാഷണൽ റൈഫിൾസ് അസോസിയേഷനു(എൻആർഎ)മായുള്ള സഹകരണം അവസാനിപ്പിക്കുകയാണെന്ന് ഏതാനും കന്പനികൾ പ്രഖ്യാപിച്ചു. ഫ്ളോറിഡ സ്കൂൾ കൂട്ടക്കൊലയ്ക്കു പിന്നാലെ സോഷ്യൽ മീഡിയയിൽ തോക്കുലോബിക്കെതിരേ ആരംഭിച്ച പ്രചാരണമാണ് കാരണം.
50 ലക്ഷം പേർ അംഗങ്ങളായ എൻആർഎ തോക്കുനിയന്ത്രണത്തെ എതിർക്കുന്നു. വിവിധ കന്പനികൾ എൻആർഎയുമായി സഹകരിച്ച് ഇതിന്റെ അംഗങ്ങൾ ഡിസ്കൗണ്ടും മറ്റ് ആനുകൂല്യങ്ങളും നല്കുന്നുണ്ട്. 17 പേർ കൊല്ലപ്പെട്ട ഫ്ളോറിഡ സ്കൂൾ വെടിവയ്പിനു പിന്നാലെ ഇത്തരം കന്പനികളെ ബഹിഷ്കരിക്കണമെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ ശക്തമായി.
അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ ഫസ്റ്റ് നാഷണൽ ബാങ്ക് ഓഫ് ഒമാഹ, കാർ വാടകയ്ക്കു നല്കുന്ന കന്പനി എന്റർപ്രൈസ്, മെറ്റ്ലൈഫ് ഇൻഷ്വറൻസ്, നോർട്ടൻ ആന്റിവൈറസ് പുറത്തിറക്കുന്ന സൈമൺടെക് തുടങ്ങിയ കന്പനികൾ എൻആർഎ അംഗങ്ങൾക്കു നല്കുന്ന ആനുകൂല്യങ്ങൾ നിർത്തുകയാണെന്ന് അറിയിച്ചു.
പ്രസിഡന്റ് ഡോണൾഡ് ട്രംപിനും അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കും എൻആർഎയുമായി അടുപ്പമുണ്ട്.
തോക്കുലോബിയെ കന്പനികൾ കൈയൊഴിയുന്നു
01:38 AM Feb 25, 2018 | Deepika.com