കോട്ടയം: റബറിനെ നിലവിലുള്ള നാണ്യവിള പട്ടികയിൽനിന്നു കാർഷികവിള പട്ടികയിലെത്തിക്കുക പ്രായോഗികമല്ലെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. മുൻ യുപിഎ ഭരണകാലത്തു ഡബ്ല്യുടിഒ കരാറിൽ റബറിനെ വാണിജ്യോത്പന്ന പട്ടികയിൽ പെടുത്തിയതിനാൽ കാർഷികവിളയുടെ പട്ടികയിലേക്കു മാറാൻ കരാർ ഒപ്പിട്ട എല്ലാ രാജ്യങ്ങളുടെയും അനുമതി വേണ്ടിവരും.
ഇതു പ്രായോഗികമല്ലെന്നും പ്രസ്താവനകൾ അടിസ്ഥാനരഹിതമാണെന്നും കണ്ണന്താനം പറഞ്ഞു. കാർഷികോത്പന്ന പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിൽ ഇറക്കുമതി തിരുവ വർധിപ്പിക്കുന്നതിനും സബ്സിഡി നൽകാനും കേന്ദ്രസർക്കാരിന് ഉദാരമായ നടപടി സ്വീകരിക്കാനാകുമായിരുന്നു. നാണ്യവിളയെന്ന നിലയിൽ കേന്ദ്ര സർക്കാരിനുമാത്രമായി തീരുമാനമെടുക്കാനാവില്ല.
റബറിനെ വാണിജ്യമന്ത്രാലയത്തിനു കീഴിൽനിന്നു കൃഷിമന്ത്രാലയത്തിന്റെ പരിധിയിലാക്കാനും നിലവിൽ നീക്കമില്ല. മന്ത്രാലയപരിധി മാറ്റിയാൽ പ്രത്യേകമായ ഇളവുകൾ റബറിനു ലഭ്യമാക്കാൻ സാധ്യതയില്ല. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ പരമാവധി സഹായങ്ങളും ആനുകൂല്യങ്ങളും എത്തിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്നും കണ്ണന്താനം പറഞ്ഞു.
ആഗോള കരാർ റബറിന്റെ കുരുക്ക്: മന്ത്രി കണ്ണന്താനം
01:03 AM Feb 23, 2018 | Deepika.com