ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനു വീണ്ടും സുപ്രീംകോടതിയിൽനിന്നു തിരിച്ചടി. ഭരണഘടനയുടെ 62, 63 വകുപ്പു പ്രകാരം അയോഗ്യത കല്പിക്കപ്പെട്ടയാൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡന്റായി പ്രവർത്തിക്കാനാവില്ലെന്നു പാക് സുപ്രീംകോടതി വിധിച്ചു.
കോടതി വിധിമൂലം പിഎംഎൽ-എൻ നേതൃപദവി ഷരീഫിനു നഷ്ടമാവും. പാനമരേഖ സംബന്ധിച്ച കേസിൽ വരുമാനം വെളിപ്പെടുത്തിയില്ലെന്ന കാരണത്താൽ ഷരീഫിനെ സുപ്രീംകോടതി ജൂലൈയിൽ പ്രധാനമന്ത്രി പദത്തിന് അയോഗ്യനാക്കിയിരുന്നു. ഭരണഘടനയുടെ 62-ാംവകുപ്പു പ്രകാരമായിരുന്നിത്. തുടർന്നു ഷരീഫ് രാജിവച്ചു. പിന്നീടു ഭരണഘടന ഭേദഗതി ചെയ്ത് പാർട്ടി നേതൃപദവിയിൽ തുടരുകയായിരുന്നു.
ഭേദഗതി ചോദ്യംചെയ്ത് പാക് തെഹ്റിക് ഇൻസാഫ്, അവാമി മുസ്ലിംലീഗ്, പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി എന്നിവ സമർപ്പിച്ച ഹർജിയിന്മേൽ വാദം കേട്ട സുപ്രീംകോടതി ഭേദഗതി അസാധുവാക്കി.
പാർട്ടി പ്രസിഡന്റ് എന്ന നിലയിൽ ഷരീഫ് നൽകിയ ഉത്തരവുകളും ഒപ്പിട്ട രേഖകളും അസാധുവാണെന്നു ചീഫ് ജസ്റ്റീസ് മിയാൻ സാക്വിബ് നിസാർ അധ്യക്ഷനായ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വിധിച്ചു.
പാർട്ടിയുടെ രജിസ്ട്രേഷനെ ഉത്തരവു ബാധിക്കില്ല. എന്നാൽ സെനറ്റിലേക്കുള്ള നോമിനേഷൻ, ടിക്കറ്റ് നൽകൽ തുടങ്ങി ഷരീഫ് ഒപ്പിട്ട രേഖകൾക്കു സാധുതയില്ല. ഈ സാഹചര്യത്തിൽ മാർച്ച് മൂന്നിലെ സെനറ്റ് ഇലക്ഷൻ നീട്ടിവച്ചേക്കും.
നവാസ് ഷരീഫിനു വീണ്ടും തിരിച്ചടി; പാർട്ടി അധ്യക്ഷനാകാൻ വിലക്ക്
01:24 AM Feb 22, 2018 | Deepika.com