ബൗച്ചി(നൈജീരിയ): നൈജീരിയയിലെ വടക്കുകിഴക്കൻ സംസ്ഥാനമായ യോബെയിലെ ഗേൾസ് സ്കൂളിൽനിന്നു നിരവധി പെൺകുട്ടികളെ ഇസ്ലാമിസ്റ്റ് ഭീകരസംഘടനയായ ബോക്കോ ഹറാം തട്ടിക്കൊണ്ടുപോയെന്ന് സംശയം.
യോബെയിലെ ഡാപ്ചി ഗവൺമെന്റ് ഗേൾസ് സയൻസ് സെക്കൻഡറി സ്കൂളിൽ തിങ്കളാഴ്ച ബോക്കോ ഹറാം ഭീകരർ നടത്തിയ ആക്രമണത്തെത്തുടർന്നു 91 പെൺകുട്ടികളെ കാണാതായെന്നു രക്ഷിതാക്കളെ ഉദ്ധരിച്ചു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
തോക്കുകൾ ഘടിപ്പിച്ച ട്രക്കിലാണു ഭീകരർ സ്കൂളിൽ എത്തിയതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. തലങ്ങും വിലങ്ങും വെടിയുതിർത്ത ഭീകരരിൽനിന്നു രക്ഷപ്പെടാൻ വിദ്യാർഥികളും അധ്യാപകരും നെട്ടോട്ടമോടി. കാണാതായ 91 പേരെയും തട്ടിക്കൊണ്ടുപോയതാണോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.
ചിബോക് സ്കൂളിൽനിന്ന് 2014ൽ 270 വിദ്യാർഥിനികളെ ഈ ഭീകരസംഘടന തട്ടിക്കൊണ്ടുപോയത് വൻകോളിളക്കം സൃഷ്ടിച്ചു. ഇവരിൽ കുറേപ്പേർ മോചിതരായി. എന്നാൽ ഇനിയും നൂറുപേർ ഭീകരരുടെ കസ്റ്റഡിയിലുണ്ടെന്നാണു കണക്ക്. ഇതേസമയം ഡാപ്ചി സ്കൂളിൽനിന്ന് ആരെയും തട്ടിക്കൊണ്ടുപോയതായി അറിവില്ലെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ഭീകരരെ ഭയന്നു പല കുട്ടികളും സമീപ പ്രദേശങ്ങളിലേക്ക് ഓടിപ്പോയിട്ടുണ്ട്. ഇവർക്കുവേണ്ടി തെരച്ചിൽ നടത്തുന്നുണ്ട്. ഡാപ്ചി സ്കൂളിന് ഒരാഴ്ചത്തേക്ക് അവധി നൽകി.
ബോക്കോ ഹറാം ആക്രമണം; 91 പെൺകുട്ടികളെ കാണാനില്ല
01:24 AM Feb 22, 2018 | Deepika.com