വാഷിംഗ്ടൺ ഡിസി: വിന്റർ ഒളിന്പിക്സിൽ പങ്കെടുക്കാൻ ദക്ഷിണകൊറിയയിലെത്തിയ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസും ഉത്തരകൊറിയയുടെ ഉന്നതതല പ്രതിനിധി സംഘവും തമ്മിൽ രഹസ്യ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നുവെന്നും അവസാനനിമിഷം ഉത്തരകൊറിയ പിന്മാറുകയായിരുന്നുവെന്നും വെളിപ്പെടുത്തൽ.
സഹോദരി കിം യോ യോംഗിനെ തന്റെ പ്രത്യേക പ്രതിനിധിയായി ഉത്തരകൊറിയൻ ഏകാധിപതി കിംജോംഗ് ഉൻ വിന്റർ ഒളിന്പിക്സ് ഉദ്ഘാടനത്തിന് അയച്ചിരുന്നു. ഇതിനു പുറമേ ഉത്തരകൊറിയൻ രാഷ്ട്രത്തലവവൻ കിം യോംഗ് നാമും ഉത്തരകൊറിയൻ സംഘത്തിലുണ്ടായിരുന്നു.
ഫെബ്രുവരി ഒന്പതിലെ ഉദ്ഘാടനച്ചടങ്ങിൽ പെൻസിന്റെ സീറ്റിൽ നിന്ന് ഏതാനും അടി അകലെ ഇരുന്ന ഇവരെ കണ്ടതായിപ്പോലും പെൻസ് ഭാവിച്ചില്ല.
എന്നാൽ പിറ്റേന്ന് ഉത്തരകൊറിയൻ നേതാക്കളും പെൻസുമായി രഹസ്യകൂടിക്കാഴ്ചയ്ക്ക് യുഎസ് ഉദ്യോഗസ്ഥർ ഏർപ്പാടു ചെയ്തു. കൂടിക്കാഴ്ചയ്ക്കു നിശ്ചയിച്ചിരുന്ന സമയത്തിനു രണ്ടുമണിക്കൂർ മുന്പ് ഉത്തരകൊറിയൻ സംഘം പിന്മാറുകയായിരുന്നുവെന്നു പെൻസിന്റെ വക്താവ് അറിയിച്ചു.
നിയമവിരുദ്ധമായ ആണവ, ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാമുകൾ ഉപേക്ഷിക്കണമെന്ന് ഉത്തരകൊറിയയെ ബോധ്യപ്പെടുത്താൻ കൂടിക്കാഴ്ച ഉപകരിക്കുമെന്നു കരുതിയിരുന്നുവെന്നു സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് വക്താവ് ഹെതർ ന്യൂററ്റ് ചൂണ്ടിക്കാട്ടി.
പെൻസുമായി നിശ്ചയിച്ച കൂടിക്കാഴ്ച റദ്ദാക്കിയത് ഉത്തരകൊറിയ
01:24 AM Feb 22, 2018 | Deepika.com