ദൈവവുമായി സമാധാനം (പീസ് വിത്ത് ഗോഡ്) ആയിരുന്നു ഒന്നാമത്തെ പുസ്തകം. എഴുതിയത് 1953-ൽ. അവസാനത്തേത് “വീട്ടിലേക്ക് അടുക്കുന്നു’’ (നിയറിംഗ് ഹോം). അത് 2011-ൽ എഴുതി പ്രസിദ്ധീകരിച്ചു. വീണ്ടും ഏഴു വർഷം കഴിഞ്ഞാണു വില്യം ഫ്രാങ്ക്ളിൻ ഗ്രഹാം ജൂണിയർ എന്ന ബില്ലി ഗ്രഹാം ഭൂമിയിലെ യാത്ര പൂർത്തിയാക്കി നിത്യവസതിയിലേക്കു പോയത്.
ക്രിസ്തുവിനുവേണ്ടി പോരാട്ടം (ക്രൂസേഡ് ഫോർ ക്രൈസ്റ്റ്) നടത്തിയ ആ പ്രഭാഷകന്റെ വാക്കുകൾ കേട്ടവരുടെ സംഖ്യ ശതകോടിക്കപ്പുറമാണ്. ശീതയുദ്ധത്തിന്റെ നടുവിലും ബില്ലി ഗ്രഹാം ഉത്തരകൊറിയയിലും ചൈനയിലും സുവിശേഷം പ്രഘോഷിച്ചു. തന്റെ കാലഘട്ടത്തിലെ ഏറ്റവും വലിയ അമേരിക്കൻ ഇവാഞ്ചലിസ്റ്റ് ആയി മാറിയ ബില്ലി ഗ്രഹാം കേരളത്തിലും പലതവണ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേരളത്തിൽ എവിടെയും നിറഞ്ഞുകവിഞ്ഞ സദസുകളിലാണു നടന്നിട്ടുള്ളത്.
ഏറ്റവും ആദരിക്കപ്പെടുന്ന വ്യക്തികളുടെ പട്ടിക ഗാലപ് തയാറാക്കിയതിൽ 1955 മുതൽ 60 വർഷം അദ്ദേഹം ഉണ്ടായിരുന്നു. മറ്റൊരാളും ഇത്രകാലം ആ പട്ടികയിൽ സ്ഥാനംപിടിച്ചിട്ടില്ല.
സതേൺ ബാപ്റ്റിസ്റ്റ് കൺവൻഷൻ സഭാംഗമായിരുന്നു. ഫ്ളോറിഡ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിലും ഇല്ലിനോയിയിലെ വീറ്റൺ കോളജിലുമായിരുന്നു വിദ്യാഭ്യാസം. നരവംശശാസ്ത്രത്തിലായിരുന്നു ബിരുദം. വീറ്റണിലെ പഠനകാലത്താണ് ബൈബിളിനെ തെറ്റുവരാത്ത ദൈവവചനമായി ഗ്രഹാം സ്വീകരിച്ചത്. കോളജ് വിദ്യാർഥിയായിരിക്കുന്പോൾ തന്നെ പാസ്റ്ററായി പ്രവർത്തിച്ചിരുന്നു. 1949-ൽ ലോസ് ആഞ്ചലസിൽ ഗ്രഹാം ഒരു പുനരുജ്ജീവന ക്യാന്പ് സംഘടിപ്പിച്ചു. മൂന്ന് ആഴ്ചത്തേക്കു പരിപാടിയിട്ട ആ ബൈബിൾ ക്യാന്പ് എട്ടാഴ്ച നീണ്ടു. പത്രങ്ങളും റേഡിയോകളും അന്ന് 31 വയസുള്ള ഗ്രഹാമിന്റെ പ്രഭാഷണത്തെ പ്രശംസിച്ചു. ദിവസം ചെല്ലുംതോറും ക്യാന്പിൽ ആളുകൾ വർധിച്ചുവന്നു.
നല്ല ഉയരവും അരോഗദൃഢഗാത്രവുമുള്ള സുമുഖനും വാചാലനുമായ പ്രഭാഷകൻ പെട്ടെന്നുതന്നെ അമേരിക്കയിൽ പ്രശസ്തനായി. അതിനുമുന്പ് ഷിക്കാഗോയിലെ ഒരു റേഡിയോ സ്റ്റേഷനിൽ മാത്രം സുവിശേഷ പ്രഭാഷണം നടത്തിയിരുന്ന ഗ്രഹാമിനുവേണ്ടി റേഡിയോ നിലയങ്ങൾ ക്യൂനിന്നു.
ക്രൂസേഡ് ഫോർ ക്രൈസ്റ്റ് പരിപാടി നാനൂറിലേറെത്തവണ നടത്തിയ ഗ്രഹാം 185 രാജ്യങ്ങളിൽ സുവിശേഷം പ്രസംഗിച്ചു. ലണ്ടനിൽ 12 ആഴ്ചയും ന്യൂയോർക്കിൽ 16 ആഴ്ചയും നീണ്ടു അദ്ദേഹത്തിന്റെ ക്രൂസേഡുകൾ. 1992-ൽ മോസ്കോയിൽ അദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കാൻ എത്തിയത് 1.55 ലക്ഷം പേരാണ്.
മദ്യം കഴിക്കാത്ത, ലളിതജീവിതക്കാരനായ ഈ പ്രഭാഷകൻ പണമിടപാടുകളിൽ സന്പൂർണ സുതാര്യത ഉറപ്പുവരുത്തിയിരുന്നു.അമേരിക്കയുടെ പല പ്രസിഡന്റുമാരും അദ്ദേഹത്തെ വൈറ്റ് ഹൗസിൽ വിളിച്ചുവരുത്തി ആദരിക്കുകയും പ്രഭാഷണം നടത്തിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ ദീർഘകാല സുഹൃത്തായിരുന്ന റിച്ചാർഡ് നിക്സനെ 1960-ലെയും 1968-ലെയും പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ ഗ്രഹാം പിന്താങ്ങി. 1969-ൽ നിക്സന്റെ സ്ഥാനാരോഹണ വേളയിൽ പ്രാർഥനാ ശുശ്രൂഷ നയിച്ചതും ഗ്രഹാമാണ്. ലിൻഡൻ ജോൺസൺ, റോണാൾഡ് റെയ്ഗൻ തുടങ്ങിയ പ്രസിഡന്റുമാരുമായി ഇണക്കവും പിണക്കവും ഉണ്ടായി. എന്നാൽ ഇവാഞ്ചലിക്കൽ പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനങ്ങൾ രാഷ്ട്രീയത്തിൽ കൂടുതൽ സജീവമായപ്പോൾ ഗ്രഹാം അതിൽനിന്നു വിട്ടുനിന്നു.
ജസ്റ്റ് ആസ് ഐ ആം എന്ന ആത്മകഥയിൽ ഗ്രഹാം ഇങ്ങനെ എഴുതി: സ്വർഗത്തിലെത്തുന്പോൾ ഞാൻ ദൈവത്തോടു ചോദിക്കുന്ന ആദ്യ ചോദ്യമിതാണ്. “കർത്താവേ, എന്തുകൊണ്ട് എന്നെ (നിയോഗിച്ചു)? നോർത്ത് കരോളൈനയിൽനിന്നുള്ള ഒരു കർഷകപുത്രനെ ഇത്രയേറെ നല്ല സഹകാരികളോടുകൂടി, ഇത്രയേറെപ്പേരോടു സുവിശേഷം പ്രസംഗിക്കാനും ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ അങ്ങു ചെയ്തിരുന്ന കാര്യങ്ങളിൽ പങ്കാളിയാക്കാനും എന്തുകൊണ്ട് എന്നെ തെരഞ്ഞെടുത്തു?”
അതിന്റെ ഉത്തരം ദൈവത്തിനേ അറിയാവൂ എന്നു ഗ്രഹാം തുടർന്നെഴുതി.
ഇന്നലെ ആ ഉത്തരം കേൾക്കാനുള്ള സമയം എത്തി.
അനുപമനായ സുവിശേഷ പ്രഭാഷകൻ
01:24 AM Feb 22, 2018 | Deepika.com