കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റി പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കുന്നതിനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടതായി സംസ്ഥാന ഐടി സെക്രട്ടറിയും കൊച്ചി സ്മാർട്ട് സിറ്റി ഡയറക്ടർ ബോർഡ് അംഗവുമായ എം. ശിവശങ്കർ.
ദുബായിൽ കൊച്ചി സ്മാർട്ട് സിറ്റിയുടെ പ്രമോട്ടർമാരായ ദുബായ് ഹോൾഡിംഗ്സിന്റെ ആസ്ഥാനത്തു ചേർന്ന കൊച്ചി സ്മാർട്ട് സിറ്റിയുടെ ഡയറക്ടർ ബോർഡ് യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി സ്മാർട്ട് സിറ്റി അടച്ചുപൂട്ടിയെന്ന വാർത്തകൾ വസ്തുതകൾക്കു നിരക്കുന്നതല്ലെന്ന് എം. ശിവശങ്കർ പറഞ്ഞു. സ്മാർട്ട് സിറ്റിയുടെ പൂർത്തീകരണം ഫ്രെയിം വർക്ക് കരാർ അനുസരിച്ച് 2021ൽ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇന്നലെ ചേർന്ന ഡയറക്ടർ ബോർഡ് യോഗം പദ്ധതിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി.
സ്മാർട്ട്സിറ്റിയിലെ ആദ്യ ഐടി മന്ദിരത്തിൽ ഇരുപതോളം കന്പനികൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.
മൈക്രോസോഫ്റ്റിന്റെ അമേരിക്കൻ പങ്കാളിയായ ഡിജിറ്റൽ-ക്ലൗഡ് സൊല്യൂഷൻസ് കന്പനിയായ വലോറം, റീട്ടെയിൽ ടെക്നോളജി രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ ഐടി കന്പനി ലിറ്റ്മസ് 7 സിസ്റ്റംസ് കണ്സൾട്ടിംഗ് അടക്കമുള്ള കന്പനികൾ കൊച്ചി സ്മാർട്ട്സിറ്റിയിൽ അടുത്തിടെ പ്രവർത്തനമാരംഭിച്ചിരുന്നു.
ഉന്നത മാനേജ്മെന്റ് തലത്തിൽ നിർണായകമായ പല മാറ്റങ്ങളും കഴിഞ്ഞവർഷം കൊച്ചി സ്മാർട്ട് സിറ്റി കന്പനിയിൽ ഉണ്ടായി. ഈ ജനുവരി അവസാനവാരത്തിലാണു പുതിയ സിഇഒ ആയി മനോജ് നായർ സ്ഥാനമേറ്റത്.
കൊച്ചി സ്മാർട്ട് സിറ്റി പ്രവർത്തനം കൂടുതൽ ഊർജിതമാക്കും: എം. ശിവശങ്കർ
01:21 AM Feb 22, 2018 | Deepika.com