ഇസ്ലാമാബാദ്: 6000 കോടി ഡോളർ ചെലവിട്ടു നിർമിക്കുന്ന ചൈനാ- പാക്കിസ്ഥാൻ സാന്പത്തിക ഇടനാഴിയുടെ സംരക്ഷണം ഉറപ്പുവരുത്താൻ പാക്കിസ്ഥാനിലെ ബലൂച് തീവ്രവാദികളുമായി ചൈന രഹസ്യധാരണയിൽ ഏർപ്പെട്ടതായി റിപ്പോർട്ട്.
സാന്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികളെല്ലാം ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ബലൂചിസ്ഥാനു സ്വതന്ത്ര ഭരണം ആവശ്യപ്പെടുന്ന തീവ്രവാദികളിൽനിന്ന് പദ്ധതിക്കെതിരേ ആക്രമണം ഉണ്ടാകാതിരിക്കാൻ കഴിഞ്ഞ അഞ്ചു വർഷമായി ചൈന ചർച്ച നടത്തിവരുന്നു.
ചൈനയുടെ രഹസ്യനീക്കങ്ങളിൽ പാക്കിസ്ഥാനു വലിയ ആശങ്കയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബലൂചിസ്ഥാനിൽ സമാധാനം ഉണ്ടാകുന്നതിൽ പാക് അധികൃതർ സന്തുഷ്ടരാണ്. അമേരിക്കയിൽനിന്നുള്ള പിന്തുണ കുറയുന്ന സാഹചര്യത്തിൽ ചൈനയെ ഒരുവിധത്തിലും പിണക്കാൻ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നില്ല.
പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖത്തെ ചൈനയിലെ സിൻജിയാംഗുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയിൽ റെയിൽ, റോഡ്, പൈപ്പ്ലൈൻ, ഓപ്റ്റിക്കൽ ഫൈബർ കേബിൾ പദ്ധതികൾ ഉൾപ്പെടുന്നു.
പദ്ധതി യഥാർഥ്യമാകുന്പോൾ ചൈനയ്ക്ക് അറബിക്കടലിലേക്കു നേരിട്ടു പ്രവേശനമാർഗം ലഭിക്കും. എണ്ണ കപ്പലിൽ കടത്തുന്നതിനു പകരം പൈപ്പ് ലൈൻ വഴി നേരിട്ട് രാജ്യത്തെത്തിക്കാം.
യൂറോപ്പിനെയും ആഫ്രിക്കയെയും ഏഷ്യയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ചൈനയുടെ വൺ ബെൽറ്റ് വൺ റോഡ് പദ്ധതിയുടെ ഭാഗം കൂടിയാണ് സാന്പത്തിക ഇടനാഴി. പാക് അധീന കാഷ്മീരിലൂടെ കടന്നുപോകുന്ന ഇടനാഴി സം ബന്ധിച്ച് ഇന്ത്യയ്ക്ക് വലിയ ഉത്കണ്ഠയുണ്ട്.
സാന്പത്തിക ഇടനാഴി: ബലൂച് തീവ്രവാദികളും ചൈനയും തമ്മിൽ രഹസ്യധാരണ
12:58 AM Feb 21, 2018 | Deepika.com