കാഠ്മണ്ഡു: നേപ്പാളിലെ ഇരു കമ്യൂണിസ്റ്റ് പാർട്ടികളും ലയിച്ച് രാജ്യത്തെ ഏറ്റവും ശക്തമായ ഇടതുപക്ഷ രാഷ്ട്രീയ പാർട്ടിയാവുന്നു. പ്രധാനമന്ത്രി കെപി ശർമ ഒലിയുടെ നേതൃത്വത്തിലുള്ള സിപിഎൻ-യുഎംഎല്ലിന്റെയും മുൻ പ്രധാനമന്ത്രി പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള സിപിഎൻ-മാവോയിസ്റ്റ് സെന്ററിന്റെയും നേതാക്കളുടെ യോഗമാണ് ലയനതീരുമാനത്തിന് അംഗീകാരം നൽകിയത്. കഴിഞ്ഞ ഒക്ടോബറിൽതന്നെ ലയനത്തിനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയിരുന്നു. മാർച്ചിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും.
യുഎംഎല്ലിന് പാർലമെന്റിൽ 121സീറ്റും മാവോയിസ്റ്റ് സെന്ററിന് 53 സീറ്റുമുണ്ട്. രണ്ടു കക്ഷികളും യോജിച്ചു രൂപീകരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാളിന്(സിപിഎൻ)174 സീറ്റുണ്ടാവും. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിനു പത്തു സീറ്റിന്റെ മാത്രം കുറവ്.
കഴിഞ്ഞദിവസം ഒപ്പുവച്ച ലയനക്കരാറിൽ സംഘടനാ സംവിധാനത്തെക്കുറിച്ചും നേതൃത്വത്തെക്കുറിച്ചും പരാമർശമില്ല. ഇപ്പോഴത്തെ ധാരണ പ്രകാരം ആദ്യ മൂന്നു വർഷം ഒലി പ്രധാനമന്ത്രിയായിരിക്കും. ശേഷിച്ച രണ്ടു വർഷം പ്രചണ്ഡയായിരിക്കും പ്രധാനമന്ത്രി. ഇരു കമ്യൂണിസ്റ്റ് പാർട്ടികളും ഒന്നായതോടെ അടുത്ത അഞ്ചു വർഷവും കേന്ദ്രത്തിലും ആറു പ്രവിശ്യകളിലും ഭരണസ്ഥിരത ഉറപ്പായി.
നേപ്പാളിൽ കമ്യൂണിസ്റ്റ് പാർട്ടികൾ ലയിച്ചു
12:58 AM Feb 21, 2018 | Deepika.com